കേരളം- വ്യവസായ സൗഹൃദം

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം, നിയമം, കയർ വകുപ്പ് മന്ത്രി
 
ശാബ്ദങ്ങൾക്ക് മുൻപിറങ്ങിയ വരവേൽപ്പ് സിനിമ ഇപ്പോഴും കേരളത്തിനെക്കുറിച്ച് തെറ്റായ പ്രചരണത്തിനുപയോഗിക്കുന്ന ഒരു വിഷയമാണ്. സത്യത്തിൽ വരവേൽപ്പ് സിനിമയെ മറ്റൊരു വിധത്തിൽ നോക്കിക്കാണാൻ സാധിക്കില്ലേ.  ബസ് വാങ്ങിച്ച് ജീവിക്കാൻ ശ്രമിക്കുന്ന ആ വ്യക്തി സത്യത്തിൽ ഒരു നല്ല മുതലാളി ആണോ എന്ന ചോദ്യം ഒരിക്കലും കേരളത്തിലെ ആളുകൾ ചോദിച്ചിട്ടില്ല. കേരളം പോലൊരു സ്ഥലം വ്യവസായ സൗഹൃദമല്ലെന്നും ഇവിടെ വ്യവസായങ്ങളാരംഭിച്ചാൽ അടച്ചുപൂട്ടേണ്ടിവരുമെന്നും പറഞ്ഞുവെക്കുന്നൊരു സിനിമ ആയിരുന്നല്ലോ വരവേൽപ്പ്. ഈ സിനിമയിലെ നായകൻ ഒരു സംരംഭം തെരഞ്ഞെടുക്കുന്നതെങ്ങനെയാണ്? ഒരു മുന്നൊരുക്കമോ പഠനമോ നടത്താതെ ഏതോ ഒരാളുടെ അഭിപ്രായത്തിന്മേലാണ് നായകൻ തന്റെ നിക്ഷേപ മേഖല തെരഞ്ഞെടുക്കുന്നത്. അദ്ദേഹത്തിന് ഈ മേഖലയിൽ എന്തെങ്കിലും മുൻപരിചയമുണ്ടായിരുന്നോ? അദ്ദേഹത്തിന് ഒരു പ്ലാൻ ഉണ്ടായിരുന്നോ? എന്തായിരുന്നു അദ്ദേഹത്തിന്റെ ഷോർട് ടേം ഗോൾ? അദ്ദേഹത്തിന്റെ ലോങ്ങ് ടേം ഗോൾ? ഒരു സംരംഭം ആരംഭിക്കുമ്പോൾ പ്രൊഫഷണലായി എന്തൊക്കെ കാര്യങ്ങൾ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്? ആരാണ് അദ്ദേഹത്തിന്റെ തൊഴിലാളികൾ? എങ്ങനെയാണ് ഇവരെ തെരഞ്ഞെടുത്തത്? അപ്പോൾ എന്റെ അഭിപ്രായത്തിൽ കേരളത്തിലെ ഒരു സംരംഭകന്, എങ്ങനെയായിരിക്കരുത് ഒരു സംരംഭം ആരംഭിക്കേണ്ടത് എന്നതിന്റെ ബാലപാഠങ്ങൾ നൽകുന്ന സിനിമയാണ് വരവേൽപ്പ്. 
 
ഇന്നത്തെ കേരളം വ്യവസായ സൗഹൃദമാണോ എന്ന ചോദ്യം ഇപ്പോൾ നേരിടേണ്ടിവരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ വരുന്ന ചോദ്യങ്ങൾ എങ്ങനെയാണ് കേരളം വളരെ പെട്ടെന്ന് ഒരു നിക്ഷേപ സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തിയെടുത്തത് എന്നതുമായി ബന്ധപ്പെട്ടാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദ്യഘട്ടത്തിൽ തന്നെ കേരളത്തിലെ സംരംഭക ലോകവുമായി നിരവധി ചർച്ചകൾ ഞങ്ങൾ സംഘടിപ്പിച്ചു. ഫിക്കി, സി ഐ ഐ പോലുള്ള സംഘടനകളുമായും ട്രേഡ് യൂണിയനുകളുമായും ചർച്ച നടത്തി. അവരുടെ പ്രതീക്ഷകളും ആശങ്കകളും മനസിലാക്കുകയും അത് പരിഹരിക്കുമെന്ന ഉറപ്പ് നൽകുകയും ചെയ്തു. കോവിഡ് കാരണം നഷ്ടം വന്ന ചെറുകിട വ്യവസായ ലോകത്തിന് 1416 കോടി രൂപയുടെ എംഎസ്എംഇ പാക്കേജ് പദ്ധതി പ്രഖ്യാപിക്കുന്നതിനും, ഒരു വർഷത്തിനുള്ളിൽ 50 കോടി രൂപ വരെയുള്ള റെഡ് ക്യാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് നൽകുന്ന തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രം ഉപയോഗിച്ച് മൂന്നര വർഷം വരെ പ്രവർത്തനം സാധ്യമാക്കാനുള്ള ഉത്തരവിറക്കാൻ ഈ സർക്കാരിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ 7 ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും ഞങ്ങൾ പാസാക്കി. വ്യവസായശാലകളിലെ അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സ്വിഫ്റ്റ് പോർട്ടലിലൂടെ  5 വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. സംരംഭകന് മതിയായ കാരണമില്ലാതെ സേവനം നൽകുന്നതിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ വീഴ്ചവരുത്തിയാൽ പിഴ ഈടാക്കാനും നടപടിക്ക് ശുപാർശ ചെയ്യാനും അധികാരമുള്ള ഈ പരാതി പരിഹാര സംവിധാനം സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതും ഇന്ത്യയിൽ തന്നെ ആദ്യത്തേതുമായ ഈ സുപ്രധാന ചുവടുവയ്പ്പാണ്. സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകാനുള്ള ടോൾ ഫ്രീ സൗകര്യവും വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്നു. 
 
കേരളത്തിന്റെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിൽ പോസിറ്റീവായ മാറ്റമുണ്ടായോ എന്ന ചോദ്യത്തിന് ഇപ്പോഴും രണ്ട് അഭിപ്രായമുണ്ട്. കേരളം നിക്ഷേപ സൗഹൃദമായി എന്ന് പറയുന്ന വിഭാഗം സംരംഭകരുടേതാണ്. എന്നാൽ കേരളത്തിനെതിരെ ഇപ്പോഴും സംസാരിക്കുന്ന ഒരു വിഭാഗവും നമുക്ക് മുന്നിലുണ്ട്. സംരംഭകരും നിക്ഷേപകരും ഉദ്യോഗസ്ഥരുമെല്ലാം അംഗീകരിക്കുന്ന വിഷയത്തിൽ പഠനമോ, ഡാറ്റയോ ഒന്നുമില്ലാതെ തന്നെ കേരളത്തിനെതിരെ സംസാരിക്കുകയാണിവർ. ഒപ്പം കുന്നിക്കുരുവിനോളം പോന്ന വിഷയങ്ങളെ പർവ്വതീകരിച്ചും കേരളത്തിന് കിട്ടുന്ന വലിയ അംഗീകാരങ്ങളെ കുന്നിക്കുരുവോളം ലഘൂകരിച്ചും ഇക്കൂട്ടർ ചെയ്യുന്ന വികസന വിരുദ്ധ പ്രവർത്തനങ്ങളെക്കൂടി മറികടന്നാണ് കേരളം മുന്നോട്ടുകുതിക്കുന്നത്.