വില്ലി വൈറ്റ്

ബിനോയ് ജോർജ് പി

ഇന്ത്യയിൽ ടൂത്ത് പേസ്റ്റ് വിപണി കൈയടക്കിയിരിക്കുന്നത് ബഹുരാഷ്ട്ര കമ്പനികളാണ്. ഈ മേഖലയിലേക്കാണ് ‘വില്ലി വൈറ്റ് ‘ എന്ന ടൂത്ത് പേസ്റ്റുമായി തൃശൂരിലെ സ്ഥാപനം ചുവടു വെച്ചിരിക്കുന്നത്. ഒരു വർഷം മുൻപ് വരെ സംസ്ഥാനത്ത് ടൂത്ത് പേസ്റ്റ് ഉത്പാദന രംഗത്ത് കെ പി നമ്പൂതിരിസ് എന്ന ഒരു ബ്രാൻഡ് മാത്രമാണ് ഉണ്ടായിരുന്നത്. തൃശൂർ ജില്ലയിലെ ചാലക്കുടി മുനിപ്പാറയിൽ ഡെന്റൽ സർജനായ ഡോ ജോജു ജോണിന്റെ സംരംഭകത്വത്തിൽ വില്ലി വൈറ്റ് ടൂത്തപേസ്റ്റ് വിപണിയിൽ എത്തിയപ്പോൾ, അത് രണ്ടായി മാറി. സംസ്ഥാനത്തെ ടൂത്ത് പേസ്റ്റ് വിപണന രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് വില്ലി വൈറ്റ് ടൂത്ത് പേസ്റ്റ്. കടുത്ത മത്സരം പ്രതീക്ഷിക്കാവുന്ന ദന്ത സംരക്ഷണരംഗത്ത് തനതായ സ്ഥാനമുറപ്പിക്കുന്നതിന്റെ ഭാഗമായി ടൂത്ത് പേസ്റ്റ്, ബ്രഷ്, മൗത്ത് വാഷുമെല്ലാം കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ ടൂത്ത് പേസ്റ്റ് വിപണി വളരെ വിശാലവും വൈവിധ്യമേറിയതുമാണ്. മറ്റു പല ഉത്പന്നങ്ങളുമെന്നപോലെ കുത്തക കമ്പനികളാണ് പതിറ്റാണ്ടുകളായി കേരള വിപണിയും കൈയടക്കിയിരിക്കുന്നത്. ഇവരുടെ വൈവിധ്യമേറിയ ഉത്പന്നങ്ങൾ മികച്ച പരസ്യങ്ങളുടെയും പാരമ്പര്യത്തിന്റെയും ബലത്തിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന കമ്പോളത്തിലേയ്ക്കാണ് വില്ലിവൈറ്റ് പ്രവേശിക്കുന്നത്. എന്നാൽ സ്വന്തം ഉത്പന്നത്തിന്റെ ഗുണത്തെക്കുറിച്ച് നേരിട്ടുള്ള അറിവാണ് ഡോ ജോജു ജോണിനെ ഈ വ്യവസായത്തിലേക്ക് ആത്മവിശ്വാസത്തോടെ നയിച്ചത്. ഇദ്ദേഹത്തിന്റെ പഠന-ഗവേഷണങ്ങളുടെ ഫലമായി വില്ലി വൈറ്റ് ടൂത്ത് പേസ്റ്റ് ഒരുവർഷം മുമ്പ് വിപണിയിലെത്തി. 2021ൽ ടൂത്ത് പേസ്റ്റ് നിർമ്മാണം ആരംഭിച്ചെങ്കിലും അന്ന് ബ്രാൻഡ് നെയിം ‘ഗുഡ് ഡേ’ എന്നായിരുന്നു. എന്നാൽ ബ്രാൻഡ് നെയിമിൽ ഉള്ള ചില സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ആ പേരിൽ ഉത്പന്നം പുറത്തിറങ്ങാനായില്ല. 2022 ഫെബ്രുവരിയിൽ പേരുമാറ്റി ‘വില്ലി വൈറ്റ്’ എന്ന പേരിൽ ടൂത്ത്‌പേസ്റ്റ് വിപണിയിലെത്തിയ്ക്കുകയായിരുന്നു.

വില്ലി വൈറ്റ് റെഡ്‌ജെൽ, വില്ലി വൈറ്റ് കിഡ്‌സ്, വില്ലി വൈറ്റ് കായുവാക്, വില്ലി വൈറ്റ് സെൻസറ്റീവ്, വില്ലി വൈറ്റ് റൂബി റേ, വില്ലി വൈറ്റ് വൈറ്റ് എന്നിങ്ങനെ വില്ലി വൈറ്റ് ടൂത്ത് പേസ്റ്റിന് ആറു വകഭേദങ്ങളുണ്ട്. ഇവയോരോന്നും വ്യത്യസ്തതരം ഉപയോഗങ്ങൾക്കായി നിർദേശിച്ചിരിക്കുന്നു. 10 രൂപയുടെ പാക്കറ്റുകൾ മുതൽ 200 ഗ്രാമിന്റെ ട്യൂബുകൾ വരെ വിപണിയിൽ ആവശ്യത്തിനനുസരിച്ച് ലഭ്യമാകും. സംസ്ഥാനത്തെ സൂപ്പർ-ഹൈപ്പർ മാർക്കറ്റുകളിലും കൺസ്യൂമർ സ്റ്റോറുകളിലും മറ്റു കടകളിലും വില്ലി വൈറ്റ് ലഭിക്കും. ആമസോൺ, ഫ്‌ളിപ്പ്കാർട്ട് തുടങ്ങിയ പ്രധാന ഓൺലൈൻ വിപണികളിൽ നിന്നും ഇവ വാങ്ങാനാകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്ര, കർണാടക, തെലുങ്കാന എന്നിവിടങ്ങളിലും വില്ലി വൈറ്റ് ടൂത്ത് പേസ്റ്റിന് വിപണിയുണ്ട്. കുട്ടികൾക്ക് മാത്രമായുള്ള സവിശേഷമായൊരു ഉത്പന്നമാണ് വില്ലിവൈറ്റ് കിഡ്‌സ്. ഇത്തരത്തിൽ പൊതുവായി പല്ലുകൾക്ക് ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാനുതകുന്ന വിധത്തിലാണ് വില്ലി വൈറ്റിന്റെ ടൂത്ത്‌പേസ്റ്റുകൾ വിഭാവനം ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതർ പറയുന്നു.

മുനിപ്പാറയിലെ ടൂത്ത് പേസ്റ്റ് നിർമ്മാണ യൂണിറ്റിൽ മുപ്പതോളം ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. ഓഫീസ് ജീവനക്കാരായി 20ഓളം പേരുമുണ്ട്. ടൂത്ത് പേസ്റ്റിന്റെ വിപണി കണ്ടെത്തുന്നതിനും പ്രചാരണ രംഗത്തും 400 ൽ ഏറെ പേർ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഇവരെല്ലാവരും കമ്പനിയുടെ നേരിട്ടുള്ള ജീവനക്കാരല്ല. ഒരു ദിവസം 50,000 മുതൽ 70,000 കിലോവരെ ഉത്പാദന ശേഷിയുള്ള പ്ലാന്റിൽ , ആരംഭം എന്ന നിലയിൽ ചെറിയ രീതിയിലുള്ള ഉൽപ്പാദനമെ നടക്കുന്നുള്ളൂ. ബാക്ടീരിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനുള്ള കഴിവാണ് വില്ലി വൈറ്റിന്റെ സവിശേഷതയെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. വില്ലി വൈറ്റിൽ എക്‌സ്ട്ര സൈലിടോൾ അടങ്ങിയിട്ടുള്ളതിനാൽ പല്ലുകൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പുവരുത്താൻ കഴിയുമെന്നാണ് പറയുന്നത്. ഗുണമേന്മയിൽ ഒട്ടും കുറവുവരുത്താതെ തന്നെ കുറഞ്ഞ വിലയിൽ ദന്ത സംരക്ഷണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വില്ലി വൈറ്റ് എന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്.

വായയുടെയും പല്ലുകളുടെയും സംരക്ഷണ കാര്യത്തിൽ ഏറെ പഠന-ഗവേഷണങ്ങൾ നടത്തിയിട്ടുള്ള ഡോ ജോജു ജോണിന്റെനാലാമത്തെ സ്ഥാപനമാണ് വില്ലി വൈറ്റ് ടൂത്ത് പേസ്റ്റ്. ദന്തപരിചരണം രംഗത്ത് അവശ്യമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന 3 സംരംഭങ്ങളാണ് ആദ്യം ഡോ ജോജു ആരംഭിച്ചത്. ജെ ജെ ഓർത്തോഡോന്റിസ്റ്റ്, ജെ ജെ ഡെന്റൽ കോർപറേഷൻ, ജെ ജെ ഇംപ്ലാൻഡ്‌സ് എന്നിവയാണവ. ഉന്തി നിൽക്കുന്നതും അകന്നു പോയതുമായ പല്ലുകളിലിടുന്ന കമ്പികൾ നിർമ്മിക്കുന്ന സംരംഭമാണ് ജെ ജെ ഓർത്തോഡോന്റിസ്റ്റ്. ഡെന്റൽ സർജന്മാർ ഉപയോഗിക്കുന്ന വിവിധ തരം ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന കമ്പനിയാണ് ജെ ജെ ഡെന്റൽ കോർപറേഷൻ. പല്ലിന്റെ സ്ഥാനത്ത് പകരം ഉറപ്പിക്കുന്ന വസ്തു നിർമ്മിക്കുന്ന സ്ഥാപനമാണ് ജെജെ ഇംപ്ലാൻഡ്‌സ് ഈ മൂന്ന് സ്ഥാപനങ്ങളാണ് ഡോ ജോജുവിന്റെ നേതൃത്വത്തിൽ ആദ്യം പ്രവർത്തനം ആരംഭിച്ചത്. ശൈശവദശയായതിനാൽ വില്ലിവൈറ്റിന്റെ വിൽപ്പന സംബന്ധിച്ചുള്ള വിവരങ്ങൾ പൂർണമായും പുറത്തുവിടാറായിട്ടില്ലെങ്കിലും ഒട്ടും മോശമല്ലാത്ത പ്രതികരണങ്ങൾ ആണ് വിപണിയിൽ നിന്നും ലഭിക്കുന്നതെന്ന് അധികൃതർ സൂചിപ്പിക്കുന്നു.

2022ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 10,000-12,000 കോടി രൂപയുടെ വിൽപനയാണ് ടൂത്ത് പേസ്റ്റ് രംഗത്ത് നടന്നത്. ഇത് വായുടെയും പല്ലുകളുടെയും സംരക്ഷണത്തിനായി ചെലവഴിക്കുന്ന ആകെ തുകയുടെ 70 ശതമാനത്തോളം വരും. ഇന്ത്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നതുമായ ടൂത്ത് പേസ്റ്റ് ബ്രാൻഡ് കോൾഗേറ്റ് തന്നെയാണ്. കോൾഗേറ്റ് പാമോലീവ്, ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡ്, ഡാബർ ഇന്ത്യ ഇവയാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂത്ത് പേസ്റ്റ് നിർമ്മാണ കമ്പനികൾ. 48.6 ശതമാനമാണ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നവർ. ഇതിൽ 77.21 ശതമാനമാണ് കോൾഗേറ്റിന്റെ വിപണി. പെപ്പ് സെഡന്റ്, ബബൂൽ, സെൻസോഫോം, സിബാക്ക, നീം, വീക്കോ തുടങ്ങിയ മറ്റു ബ്രാൻഡുകൾ ആകെ വിപണിയുടെ 14.5 ശതമാനം മാത്രമാണ് ഉള്ളത്. രാജ്യത്ത് ആദ്യമായി ജെൽ ടൂത്ത്‌പേസ്റ്റുകൾ വിപണിയിലെത്തിച്ച ഹിന്ദുസ്ഥാൻ യൂണി ലീവറിന്റെ വ്യത്യസ്ത ഉത്പന്നമായ ക്ലോസപ്പ് വലിയ തരംഗമാണ് തുടക്കകാലത്ത് ഉണ്ടാക്കിയത്. ഇവരാണ് വിപണിയിൽ രണ്ടാംസ്ഥാനത്തുള്ളത്. 2021ലെ കണക്കുകൾ പ്രകാരം സാമ്പത്തിക വർഷത്തിന്റെ ആദ്യപാതി കഴിഞ്ഞപ്പോൾ 67,000 മെട്രിക് ടൺ ടൂത്ത്‌പേസ്റ്റാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടത്. കോൾഗേറ്റ്, ഡാബർ റെഡ്, സെൻസോഡയൻ, ക്ലോസപ്പ്, ഗ്ലിസ്റ്റർ, ഹിമലായ ഹെർബൽ, പെപ്പ് സെഡന്റ് തുടങ്ങിയവയാണ് ഇവിടെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ടൂത്ത് പേസ്റ്റുകൾ.

പല്ലുകളുടെയും വായയുടെയും ആരോഗ്യവും ശുചിത്വവും പരിപാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എല്ലാ കാലത്തും വൈദ്യൻമാർ ഉപദേശിക്കാറുണ്ട്. ഇതവഗണിച്ചാൽ ദന്തക്ഷയങ്ങൾക്കും മോണരോഗങ്ങൾക്കും ഇടയാകുകയും ഒടുവിൽ പ്രമേഹം മുതൽ ഹൃദ്രോഗം വരെയുള്ള അനുബന്ധ രോഗങ്ങളിലേക്ക് എത്തിയേക്കാമെന്നാണ് ദന്തരോഗ വിദഗ്ധരുടെ പക്ഷം. നമ്മുടെ പല്ലുകളും മോണകളും എപ്പോഴും നല്ല ആരോഗ്യത്തോടെ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ശരിയായ രീതിയിൽ വായുടെയും പല്ലുകളുടെയും ശുചിത്വം ഉറപ്പാക്കിയാൽ ചെലവേറിയ ദന്ത-മോണ രോഗ ചികിത്സ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. പല്ലിനുണ്ടാകുന്ന പല രോഗങ്ങളും വായയെയും പല്ലിനെയും മാത്രം ബാധിക്കുന്നതാകില്ലെന്നതാണ് സാരം.

ടൂത്ത് ബ്രഷ് കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ ബിസി 5000 ത്തോടെ, ഈജിപ്തുകാർ പല്ല് വൃത്തിയാക്കാൻ പേസ്റ്റ് ഉപയോഗിക്കാൻ തുടങ്ങിയിരുന്നുവെന്നാണ് ചരിത്രം. പുരാതന ഗ്രീക്കുകാരും റോമാക്കാരും ടൂത്ത് പേസ്റ്റ് ഉപയോഗിച്ചിരുന്നതായും പറയുന്നു. ചൈനയിലും ഇന്ത്യയിലുമുള്ളവർ ആദ്യമായി ടൂത്ത് പേസ്റ്റ് ഉപയോഗിച്ചത് ബിസി 500 ലാണ്. പഴയ കാലത്തെ ടൂത്ത് പേസ്റ്റുകളും ഇന്ന് നാമുപയോഗിക്കുന്നവയും ഒരേ ആവശ്യത്തിനു തന്നെയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പഴയക്കാല ടൂത്ത് പേസ്റ്റുകളിലെ ചേരുവകൾ വളരെ വ്യത്യസ്തമായിരുന്നു. കുളമ്പിലെ ചാരത്തിൽ നിന്നും കരിഞ്ഞ മുട്ടത്തോടുകളിൽ നിന്നുമെല്ലാം എടുത്ത വസ്തുക്കൾ ഉപയോഗിച്ചായിരുന്നു അന്നത്തെ പേസ്റ്റ് നിർമ്മാണം. ഗ്രീക്കുകാരും റോമാക്കാരും കൂടുതൽ പരുപരുത്ത പദാർത്ഥങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പേസ്റ്റ് രൂപപ്പെടുത്തിയത്. അതിനായി എല്ലിൻപൊടിയും മുത്തുച്ചിപ്പി തോടുകളും ഉപയോഗിച്ചിരുന്നുവെന്ന് പറയുന്നു. കാലത്തിന്റെ ഗതിക്കനുസരിച്ച് പുതിയ ജീവിത ശൈലിയും ഭക്ഷണവും ക്രമവുമെല്ലാം അത്തരത്തിലുള്ള വേറിട്ട മാറ്റങ്ങളാകും പല്ലുകളിൽ സൃഷ്ടിക്കുക. അതിനനുയോജ്യമായ പ്രതിവിധികളും പ്രതിരോധങ്ങളുമാണ് ആവശ്യവും.