പ്രവാസി മലയാളികൾക്ക് ആശങ്കയില്ലാതെ സംരംഭം തുടങ്ങാൻ 10 നിർദ്ദേശങ്ങൾ

റ്റി. എസ്. ചന്ദ്രൻ

ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്നും തിരിച്ചെത്തുന്ന മലയാളികൾക്ക് നന്നായി ശോഭിക്കാവുന്ന മേഖല സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളാണ്. ഈ രംഗത്ത് ധാരാളം അവസരങ്ങളുണ്ട്. സംസ്ഥാനത്തെ ലൈസൻസിംഗ് സമ്പ്രദായം കൂടുതൽ ഉദാരമാക്കിയിരിക്കുന്നു. സർക്കാർ സബ്സിഡിയോടു കൂടി വായ്പയും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നതാണ്. സംരംഭം തുടങ്ങുന്നതിന് കൈത്താങ്ങ് സഹായവും, സാങ്കേതിക സഹായവും ലഭിക്കുകയും ചെയ്യും. എന്നിരുന്നാലും സംരംഭത്തിലേക്ക് കടക്കും മുമ്പ് ഏതാനും കാര്യങ്ങൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഒരു സംരംഭം തിരഞ്ഞെടുക്കുക എന്നത് നന്നായി പഠിച്ച്, വിലയിരുത്തി സ്വീകരിക്കേണ്ട ഒന്നാണ്. സംരംഭം തിരഞ്ഞെടുക്കാനും വിജയം ഉറപ്പാക്കാനും ഏതാ
നും നിർദ്ദേശങ്ങൾ ചുവടെ:

 

വിൽക്കാൻ കഴിയുന്നവ മാത്രം തിരഞ്ഞെടുക്കുക
സംരംഭം നിർമാണമോ സേവനമോ വ്യാപാരമോ എന്തുമാകട്ടെ വിപണിയെ മുൻകൂട്ടി കണ്ട് മാത്രമേ നിക്ഷേപം നടത്താവൂ. ഒരു തൊഴിൽ സംരംഭം സംബന്ധിച്ച് പല രീതിയിലുള്ള പരിചയമുണ്ടാകാം. ചില ഉൽപന്നങ്ങളോട് മാനസികമായ താൽപര്യവും ഉണ്ടാകാം. എന്നാൽ സംരംഭം തിരഞ്ഞെടുക്കേണ്ടതിന്റെ അളവുകോൽ ഇവയല്ല. പ്രസ്തുത ഉൽപന്നങ്ങൾ വിപണിയ്ക്ക് ആവശ്യമുള്ളതാണോ എന്നതാണ്. ഉൽപന്നം എത്ര ശ്രേഷ്ഠമായാലും വിപണിയ്ക്ക് സ്വീകാര്യമല്ലെങ്കിൽ അതിലേയ്ക്ക് കടക്കരുത് എന്ന് തന്നെ. സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് വലിയതോതിൽ മാർക്കറ്റ് സർവ്വെകൾ നടത്താൻ കഴിയണമെന്നില്ല. ഉൽപന്നം/ സേവനം അത് വാങ്ങുന്നവരും, വിതരണം ചെയ്യുന്നവരും, വിൽക്കുന്നവരും, ഉപയോഗിക്കുന്നവരും മറ്റുമായി പലവട്ടം ചർച്ചകൾ നടത്തുക. വിപണിയുടെ സ്വീകാര്യത ബോധ്യപ്പെടും. വിപണിയിലെ ആവശ്യകതയിൽ നിന്നാവണം സംരംഭം പിറക്കേണ്ടത്.

കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങുക
സ്വയം തൊഴിൽ സംരംഭങ്ങളെ പരിഗണിയ്ക്കുമ്പോൾ വലിയ വ്യവസായ ശാലകളെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഇതിന് നിരവധി ഗുണങ്ങളുണ്ട്.
* കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങുന്നതിനാൽ സംരംഭകന്റെ മാനസിക സമ്മർദ്ദം കുറവായിരിക്കും.
* ഉൽപാദനത്തിന് അനുസരിച്ച് വിപണി കണ്ടെത്തുക എളുപ്പമാണ്.
* ഏറെ സാങ്കേതിക, നിർമ്മാണ വിതരണ പ്രക്രിയകളിൽ ഉണ്ടാകില്ല.
* ക്രെഡിറ്റ് വിൽപന നിയന്ത്രിക്കാൻ കഴിയും.
* മെച്ചപ്പെട്ട ലാഭവിഹിതം ലഭിക്കും (മിക്കവാറും നേരിട്ട് വിൽപന നടത്തുന്നതിനാൽ)
* പരിസ്ഥിതി സൗഹൃദവും, കുടിൽ വ്യവസായവുമായി രൂപപ്പെടുത്താൻ കഴിയും.
* കുടുംബ കൂട്ടായ്മകളിലൂടെ ഉൽപാദന ചെലവ് കുറയ്ക്കാൻ കഴിയും.
* കൊലാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ തന്നെ ചെറിയ വായ്പകൾ ബാങ്കുകൾ അനുവദിക്കും
(ആവശ്യമെങ്കിൽ)
* വിപണന സാധ്യതകൾക്കനുസരിച്ച് ഉൽപാദനം വർദ്ധിപ്പിക്കുവാൻ കഴിയും. ഇതിനായി പുതിയ പ്ലാന്റുകൾ തുടങ്ങുക എളുപ്പമാകും.
തുടക്കത്തിൽ സംരംഭകർ തന്നെയാവും തൊഴിലാളികൾ. എന്നാൽ സ്ഥാപനം വളരുന്നത
നുസരിച്ച് തൊഴിലാളികളെ നിയമിച്ച് മുന്നേറാൻ ശ്രമിക്കണം.

ലാഭമാകണം ലക്ഷ്യം
ചെറിയ മുതൽ മുടക്കോടെയാണ് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നത്. എങ്കിലും ആയതിന്റെ ലക്ഷ്യം ലാഭം തന്നെയായിരിക്കണം. മറിച്ചുള്ള ചിന്തകൾക്ക് സംരംഭമേഖലയിൽ പ്രസക്തിയില്ല. കാരണങ്ങൾ പലതാണ്.
* സ്ഥാപനത്തിന്റെ നിലനിൽപിനും വിജയത്തിനും ലാഭം കൂടിയേ തീരൂ.
* സ്ഥാപനത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും വികസിപ്പിക്കുന്നതിനും ലാഭം വേണം.
* സംരംഭകന്റെ വേതനമാണ് ലാഭം. ഇതാണ് പുനർ നിക്ഷേപമായി രൂപപ്പെടുന്നത്.
* ലാഭമുണ്ടാക്കുന്ന സംരംഭങ്ങളെ മാത്രമേ ധനകാര്യ സ്ഥാപനങ്ങളും, ഇതര സ്ഥാപനങ്ങളും അംഗീകരിക്കൂ.

വായ്പ അത്യാവശ്യത്തിനു മാത്രം
താൻ ഉദ്ദേശിക്കുന്ന രീതിയിൽ സംരംഭം ആരംഭിക്കുവാൻ എത്ര രൂപ വേണ്ടിവരും? സ്ഥിര നിക്ഷേപമായി എത്ര രൂപയുടെ കുറഞ്ഞ മുതൽമുടക്ക് വേണ്ടിവരും? കെട്ടിടം, മെഷിനറികൾ, ഇലക്ട്രിക് സാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയ്ക്ക് മിനിമം എത്ര രൂപ വേണ്ടിവരും? മികച്ച ടെക്നോളജി കൊണ്ടുവരാൻ വേണ്ടി വരുന്ന നിക്ഷേപം എത്രയാണ്? പ്രവർത്തന മൂലധനമായി എത്ര രൂപ ആവശ്യമുണ്ട്.? ഇങ്ങനെ ആകെ വേണ്ടിവരുന്ന നിക്ഷേപം കണക്കാക്കണം. ഇതിൽ പരമാവധി തുക സംരംഭകന്റെ വിഹിതമായി കൊണ്ടുവരാൻ ശ്രമിക്കുക. ബാക്കി തുക മാത്രമേ ബാങ്ക് വായ്പയായി എടുക്കാവൂ. റിസർവ് ബാങ്ക് നിർദ്ദേശം അനുസരിച്ച് സ്ഥിരനിക്ഷേപത്തിന് (ഭൂമി ഒഴികെ) 80% വരെയും, ആവർത്തന ചെലവുകൾക്ക് 60% വരെയും ബാങ്ക് വായ്പ ലഭിക്കുന്നതാണ്. (സ്കീം ലോണുകൾക്ക് വ്യത്യാസം വരും) പക്ഷേ തുടക്കത്തിലേ ബാങ്ക് ബാധ്യതകൾ കുറച്ചുകൊണ്ട് വരാനാണ് സംരംഭകർ ശ്രദ്ധിക്കേണ്ടത്. അതുപോലെ തന്നെ സർക്കാർ സബ്സിഡികൾ പ്രതീക്ഷിച്ചും അമിതമായി വായ്പകൾ എടുക്കരുത്. സ്വയംതൊഴിൽ സംരംഭങ്ങളിൽ വായ്പ എടുക്കുന്ന സമയവും,
പ്രവർത്തനം ആരംഭിക്കുന്ന സമയവും തമ്മിലുള്ള ദൈർഘ്യം ആറ് മാസത്തിൽ അധികരിക്കാതെ ശ്രദ്ധിക്കുകയും വേണം. വായ്പയ്ക്ക് സർക്കാർ സബ്സിഡി ഉറപ്പാക്കാൻ കഴിഞ്ഞാൽ പുതുസംരംഭകർക്ക് അത് വലിയ ആശ്വാസമായിരിക്കും. വായ്പയ്ക്ക് സബ്സിഡിയോടു കൂടിയ നിരവധി സർക്കാർ പദ്ധതികൾ ലഭ്യമാണ്. കൊലാറ്ററൽ സെക്യൂരിറ്റി ഇല്ലാതെയും വായ്പകൾ ലഭിക്കും.

നിയമങ്ങൾ അറിഞ്ഞ് നിക്ഷേപം
സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ നിലവിലുള്ള നിയമങ്ങൾ നന്നായി മനസ്സിലാക്കാൻ ശ്രമിക്കണം. പിന്നീട് ദു:ഖിക്കേണ്ടി വരില്ല. നെൽവയലുകൾ പരിസ്ഥിതി ലോല പ്രദേശങ്ങൾ, തീരദേശ പരിധിയിലെ സ്ഥലങ്ങൾ, ടൗൺ പ്ലാനിംഗ് വകുപ്പ് റിസർവ് ചെയ്തിരിക്കുന്ന സ്ഥലങ്ങൾ എന്നിവയിൽ സംരംഭങ്ങൾ പ്ലാൻ ചെയ്യരുത്.

ലൈസൻസുകൾക്കും അനുമതികൾക്കും പുതിയ സൗകര്യങ്ങൾ
പ്രവാസികൾ ഉപയോഗപ്പെടുത്തണം ഈ സൗകര്യങ്ങൾ
* മുൻകൂർ ലൈസൻസ് ഇല്ലാതെ തന്നെ സംരംഭങ്ങൾ തുടങ്ങുന്നതിന് ഇപ്പോൾ അനുമതി ലഭിക്കുന്നതാണ്. റെഡ് കാറ്റഗറിയിൽ വരാത്തതും 10 കോടിയിൽ താഴെ നിക്ഷേപം വരുന്നതുമായ സംരംഭങ്ങൾക്കാണ് ഈ സൗകര്യം ലഭിക്കുക. 3 വർഷത്തിന് ശേഷം 6 മാസത്തി
നുള്ളിൽ ഈ ലൈസൻസുകൾ എടുത്താൽ മതി.
* അഞ്ച് എച്ച്. പി. വരെ പവർ ഉപയോഗിക്കുന്ന നാനോ ഹൗസ് ഹോൾഡ് സംരംഭങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസൻസിൽ നിന്നും പൂർണമായും ഒഴിവാക്കിക്കൊണ്ട് എൽ. എസ്. ജി. ഡി. ഉത്തരവായിട്ടുണ്ട്. (21.01.2020)
* 30 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കത്തക്കവിധം ലൈസൻസിംഗ് സംവിധാനം ലഘൂകരിച്ചിട്ടുണ്ട്. കെ- സ്വിഫ്റ്റ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ഇത്.
* സ്റ്റോപ് മെമ്മോയ്ക്ക് നിയന്ത്രണം, ഡി. എം. ഒ യുടെ അനുമതി മെഡിക്കൽ സ്ഥാപനങ്ങൾക്ക് മാത്രം, ലൈസൻസുകൾക്ക് 5 വർഷത്തെ കാലാവധി, പൊതു അപേക്ഷാഫോറം, സംയുക്ത പരിശോധനകൾ തുടങ്ങിയ സൗകര്യങ്ങളും ഇപ്പോഴുണ്ട്.
* ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. കൈത്താങ്ങ് സഹായവും ലഭിക്കും.
പ്രവാസി സംരംഭകരെ പ്രത്യേക വിഭാഗമായി കണക്കാക്കി സബ്സിഡി ആനുകൂല്യങ്ങൾ നൽകുന്നതിന് സംസ്ഥാന സർക്കാർ തീരുമാ
നിച്ചിട്ടുണ്ട്. എന്റർപ്രണർ സപ്പോർട്ട് സ്കീം പ്രകാരം പ്രവാസി സംരംഭകർ ഇപ്പോൾ പ്രത്യേക വിഭാഗമാണ്. അവർക്ക് സ്ഥിര നിക്ഷേപത്തിന്റെ 25% പരമാവധി 40 ലക്ഷം രൂപ വരെ സബ്സിഡിയായി അനുവദിക്കുവാൻ വ്യവസ്ഥ ചെയ്തിരിക്കുന്നു.

വീടുകളെ പരീക്ഷണശാലകൾ ആക്കുക
സംരംഭത്തിന്റെ തുടക്കം വീടുകളിൽ നിന്ന് ആകട്ടെ. നാട്ടിലെത്തുന്ന പ്രവാസികൾ വലിയ കെട്ടിടങ്ങൾ അന്വേഷിച്ച് നടക്കാതെ പരമാവധി ഭവനങ്ങളിൽ തന്നെ സംരംഭങ്ങൾ തുടങ്ങുക. പരീക്ഷണ ശാലയാക്കുക. ഒരു വീട്ടിൽ ഒരു വ്യവസായം എന്നത് കാലഘട്ടത്തിന് അനുയോജ്യമായ മുദ്രാവാക്യമാണ്. എല്ലാ സംരംഭങ്ങളും ഭവനങ്ങളിൽത്തന്നെ തുടങ്ങാൻ കഴിയണമെന്നില്ല. എന്നാലും പരമാവധി അങ്ങനെ ചെയ്യാൻ ശ്രമിക്കണം. ഭയാശങ്കകൾ ലഘൂകരിക്കുവാൻ ഇതുകൊണ്ട് സാധിക്കും. വീട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താം. കാർഷിക ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ, ഗാർമെന്റ് യൂണിറ്റുകൾ, മത്സ്യകൃഷി, മത്സ്യ മാംസ സംസ്കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, പേപ്പർ/ ജൂട്ട് അധിഷ്ഠിത സംരംഭങ്ങൾ, ഫാമുകൾ, വാടക കേന്ദ്രങ്ങൾ, ലോൺട്രി സർവീസുകൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം തന്നെ വീടുകളിൽ നിർമ്മിച്ച് വിപണനം ചെയ്യാൻ കഴിയും. സംരംഭത്തിന്റെ പുരോഗതിക്ക് അനുസരിച്ച് ഫാക്ടറികളിലേക്ക് മാറ്റി പ്രവർത്തിപ്പിക്കുകയും ചെയ്യാം.

വിപണിയ്ക്ക് അതിർവരമ്പുകൾ ഉണ്ടാക്കരുത്
ഒരു സ്ഥാപനത്തിന്റെ വളർച്ച അതിന്റെ വിപണിയെ ആശ്രയിച്ചാണിരിക്കുന്നത് എന്നറിയാമല്ലോ. എത്രമാത്രം കൂടുതൽ ഏരിയാകൾ കവർ ചെയ്യാൻ കഴിയുമോ അത്രമാത്രം ഉപയോഗപ്പെടുത്തണം. ഇതിന് പല ടെക്നിക്കുകളും ഉപയോഗിക്കാം. വിതരണക്കാർ വഴിയും, ഓൺലൈൻ വഴിയും ഉൽപന്നങ്ങൾ വിൽക്കാം. ഓൺലൈൻ മേഖല അതിവേഗം വളർന്ന് വരികയാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്തണം. കയറ്റുമതിക്കുള്ള നടപടികൾ ഇപ്പോൾ ലളിതമാണ്. നേരിട്ട് ഇതിന് കഴിയാത്ത അവസ്ഥയുണ്ടെങ്കിൽ ഔട്ട് സോഴ്സ് ചെയ്യുന്ന രീതികളും പരിശോധിക്കാവുന്നതാണ്. വിപണനത്തിന് പുതിയ പുതിയ മേഖലകൾ കണ്ടെത്തുമ്പോഴാണ് സ്ഥാപനം വളരുന്നത്. ഇവിടെ പരിധികൾ നിശ്ചയിക്കുവാൻ പാടില്ല.

മെഷിനറി/ ഉപകരണങ്ങൾ ;ജാഗ്രത വേണം
സംരംഭത്തിന് ആവശ്യമായ മെഷിനറിയും ഉപകരണങ്ങളും വാങ്ങുമ്പോൾ വലിയ ജാഗ്രത കാണിക്കണം. ഡൽഹി ആസ്ഥാനമായുള്ള ഒരു കമ്പനി പരസ്യം ചെയ്തത് ഞങ്ങൾ പേപ്പർ പ്ലേറ്റ് നിർമ്മിക്കുന്ന മെഷിനറികളും, അസംസ്കൃത വസ്തുക്കളും സപ്ലൈ ചെയ്യും. ഉൽപന്നം ഞങ്ങൾ തിരിച്ചെടുക്കും എന്നാണ്. ഇതുപ്രകാരം പണമടച്ച ഏതാനും സംരംഭകർ ആപ്പിലായി. ഉൽപന്നം തിരിച്ചെടുത്തില്ല എന്നു മാത്രമല്ല മെഷിനറി നന്നായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നുമില്ല. പിന്നീട് ഇവരുമായി ബന്ധപ്പെടാനോ സാധിക്കുന്നില്ല. ഇങ്ങനെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
* നമ്മുടെ സംരംഭത്തിന് അനുയോജ്യമായ മെഷിനറികൾ തെരഞ്ഞെടുക്കണം.
* മൂന്നോ അതിൽ കൂടുതലോ മെഷിനറി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവയുടെ പ്രവർത്തനം, വിൽപനാനന്തര സേവനം, വില എന്നിവ വിലയിരുത്തി വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ.
* ഇത്തരം മെഷിനറികൾ സപ്ലൈ ചെയ്തിരിക്കുന്ന യൂണിറ്റുകളുടെ പ്രവർത്തനം നേരിട്ട് കാണുവാൻ മെഷിനറി സപ്ലൈയറോട് ആവശ്യപ്പെടാവുന്നതാണ്.
* വലിയ തുകകൾ അഡ്വാൻസായി നൽകരുത്.
* മെഷിനറിയുടെ ക്വട്ടേഷൻ വില കൂടുതൽ കാണിച്ച് വായ്പയ്ക്ക് അപേക്ഷിക്കുന്നവരുണ്ട്. അത് വലിയ നഷ്ടം മാത്രമേ അപേക്ഷകന് ഉണ്ടാക്കുകയുള്ളൂ.
* മെഷിനറിയുടെ, ട്രാൻസ്പോർട്ടേഷൻ, ഇൻസ്റ്റലേഷൻ, ട്രയൽ റൺ എന്നിവ കൂടി ക്വട്ടേഷനിൽ ഉൾപെടുത്തണം.

വൈവിധ്യവൽക്കരണം കൊണ്ടുവരാൻ ശ്രമിക്കണം
എക്കാലത്തും ഒരുപോലെ ശോഭിക്കുന്ന സംരംഭങ്ങൾ ഉണ്ടാകണമെന്നില്ല. ഒരു സംരംഭം തുടങ്ങിക്കഴിഞ്ഞാൽ വിപണിയിലെ മാറ്റത്തിന
നുസരിച്ച് പുതിയ ഉൽപന്നങ്ങളെക്കുറിച്ച് ചിന്തിക്കണം. സ്ഥാപനം വിപുലീകരിക്കുന്നതിനും, ആധുനികവൽക്കരിക്കുന്നതിനും, വൈവിധ്യവൽക്കരിക്കുന്നതിനും വലിയ പരിഗണന നൽകണം. ഉൽപാദന, വിതരണ, വിപണന രീതികൾ എല്ലാംതന്നെ കാലഘട്ടത്തിനനുസരിച്ച് മാറണം. ഇതിന് സംരംഭകർ തയ്യാറാകണം. ഇതിന് ദേശീയ- അന്തർദേശീയ പ്രദർശന പരി
പാടികളിൽ പങ്കെടുക്കുന്നത് വലിയ ഗുണം ചെയ്യും. ഇതിനായി കേന്ദ്രസർക്കാരിന്റെ സബ്സിഡി ആനുകൂല്യം പോലും ലഭ്യമാണ്. സർക്കാരിന്റേയോ, സർക്കാർ ഏജൻസികളുടെയോ നിയന്ത്രണത്തിലുള്ള വ്യവസായ പാർക്കുകൾ, ഷെഡുകൾ എന്നിവയിൽ സംരംഭം മാറ്റാൻ കഴിഞ്ഞാൽ അതും വലിയ ഗുണകരമായിരിക്കും.
കേരളത്തിൽ മാറിയ സാഹചര്യത്തിൽ സൂക്ഷ്മ- ചെറുകിട വ്യവസായ രംഗത്ത് മികച്ച അവസരങ്ങളാണുള്ളത്. തിരിച്ചെത്തുന്ന മലയാളികൾ ഇക്കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് വേണം സംരംഭങ്ങൾ പ്ലാൻ ചെയ്യാൻ. തന്റെ മനസിലുള്ള ആശയത്തിന് ബിസിനസ് സാധ്യതയുണ്ടോ എന്ന് പരീക്ഷിക്കുന്നതിന് ടെക്നോളജി ഇൻകുബേഷൻ സെന്ററുകളുടെ സഹായവും തേടാവുന്നതാണ്. പ്രവാസികളുടെ സമ്പാദ്യവും, മനസും സംരംഭ വികസനത്തിന് കൂടി പര്യാപ്തമാവട്ടെ.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)