തോട്ടം മേഖലയിലെ ലയങ്ങളുടെ നിർമ്മാണത്തിനും, നവീകരണത്തിനും പുതിയ പദ്ധതി

ശ്രീ. മിർ മുഹമ്മദ് അലി ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

തോട്ടം മേഖലയിലെ തൊഴിലാളികളുടെ താമസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അടിയന്തര പ്രാധാന്യമുള്ള വിഷയമായിട്ടാണ് സർക്കാർ കാണുന്നത്. നിലവിലുള്ള ലയങ്ങളിൽ ഭൂരിഭാഗവും വളരെ കാലപ്പഴക്കമുള്ളവയാണ്. അവയുടെ നവീകരണം സാധ്യമാക്കുകയെന്ന ദീർഘകാലമായുള്ള ആവശ്യത്തിനാണ് പദ്ധതിയിലൂടെ പരിഹാരം കാണുന്നത്.

2024-25 കേരള സംസ്ഥാന ബജറ്റ് പ്രസംഗത്തിൽ പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളുടെ ലയങ്ങളുടെ പുനരുദ്ധാരണ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് വഴി തൊഴിലാളികളുടെ ലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും ധനസഹായം അനുവദിക്കുന്നതിനുള്ള ഒരു പദ്ധതിയുടെ കരട് മാർഗരേഖ തയ്യാറാക്കി സർക്കാരിലേക്ക് അംഗീകാരത്തിനായി സമർപ്പിക്കുകയും, തുടർന്ന് G.O(MS)No.19/2025/ID dated 01.03.2025 സർക്കാർ ഉത്തരവ് പ്രകാരം Assistance for the Construction and Renovation of labour housing (Layams) in plantations എന്ന പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തി സർക്കാർ ഭരണാനുമതി നൽകുകയും മാർഗരേഖ അംഗീകരിച്ച് നൽകുകയും ചെയ്തിട്ടുണ്ട്.

പദ്ധതി മാർഗരേഖ പ്രകാരം പ്ലാന്റേഷൻ ഉടമ ലയങ്ങളിലെ നിർമാണമോ നവീകരണമോ നടത്തുന്ന സാഹചര്യത്തിൽ ആകെ ചിലവാകുന്ന തുകയുടെ 30% (നവീകരണത്തിന് പരമാവധി 50,000 രൂപ വരെയും പുതിയ നിർമാണത്തിന് പരമാവധി 2,00,000 രൂപ വരെയും) സബ്സിഡിയായി അനുവദിക്കും. നവീകരണ പ്രവർത്തനങ്ങളിൽ മേൽക്കൂര മാറ്റുക, തറ ശരിയാക്കുന്ന പ്രവർത്തികൾ, വൈദ്യുതീകരണം പുതുക്കൽ, ചുവരുകൾ മുഴുവനായി പ്ലാസ്റ്ററിങ് ചെയ്യുന്നത്, അധികമായി മുറി ചെയ്യുന്നത്, ശുചിമുറികളുടെയും മാലിന്യ നിർമാർജന സംവിധാനങ്ങളുടെയും പ്രവർത്തികൾ, പോർട്ടബിൾ ജലവിതരണ സംവിധാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രോജക്ട് റിപ്പോർട്ട് പ്രകാരമുള്ള പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷം ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമർപ്പിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷ കമ്മിറ്റി പരിശോധിക്കുകയും കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിനു ശേഷം ജനറൽ മാനേജർ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം നൽകുകയും ചെയ്യും.

ജില്ലാ വ്യവസായ കേന്ദ്രങ്ങളിലുള്ള ജില്ലാ പ്ലാന്റേഷൻ ഓഫീസുകൾ വഴി പദ്ധതിയിലേക്കുള്ള അപേക്ഷകൾ കണ്ടെത്തുന്നതിനും ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. നിലവിൽ സംസ്ഥാനത്ത് വിവിധ തോട്ടം ഉടമകളിൽ നിന്നായി ലയങ്ങൾ നവീകരിക്കുന്നതിനും പുതുതായി നിർമിക്കുന്നതിനുമുള്ള 55 വിശദമായ പദ്ധതി രൂപരേഖകൾ (ഡി. പി. ആർ) ലഭിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ജില്ലാതല കമ്മിറ്റി ചേരുകയും ആകെ 31 DPR കൾ അംഗീകരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. ആകെ 12,76,30,254 രൂപയുടെ പ്രോജക്ടിനാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഇതിലൂടെ സബ്സിഡിയായി 3,23,04,167 രൂപ നൽകുവാനാകും. ഇടുക്കി ജില്ലയിൽ 23 ഉം വയനാട് ജില്ലയിൽ 8 ഉം പദ്ധതി രൂപരേഖകൾ (ഡി. പി. ആർ) അംഗീകരിച്ചിട്ടുണ്ട്.

തോട്ടം മേഖലയുടെ സമ്പൂർണ പുരോഗതിയ്ക്ക് സർക്കാരിന്റെ സമർപ്പിതമായ പരിശ്രമങ്ങളുടെ തുടർച്ചയായി ഈ ഉദ്യമങ്ങളെ കാണേണ്ടതുണ്ട്.