ആഗോള കയർ ഭൂവസ്ത്രവിപണിയിൽ നേട്ടമുണ്ടാക്കാൻ കേരളം
ഡോ. സൗമ്യ ബേബി
ആഗോളവിപണിയിൽ കയർ ഭൂവസ്ത്രങ്ങളിലൂടെ വലിയ നേട്ടമുണ്ടാക്കാൻ ഒരുങ്ങുകയാണ് നമ്മുടെ പരമ്പരാഗത വ്യവസായമായ കയർ മേഖല. മാറുന്ന പാരിസ്ഥിതികവും സാമൂഹികവുമായ സാഹചര്യങ്ങളിൽ കയർ ഭൂവസ്ത്രങ്ങൾക്ക് ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ പ്രാധാന്യം വർദ്ധിച്ചുവരുന്നതും കേരളത്തിന് അനുകൂലമായിട്ടുണ്ട്. പുത്തൻവ്യവസായങ്ങളുടെ കടന്നുവരവിനെ തുടർന്ന് കയർമേഖല നേരിടുന്ന പല വെല്ലുവിളികളെയും അതിജീവിക്കാൻ കയർ ഭൂവസ്ത്രങ്ങളുടെ ഉത്പാദനത്തിലൂടെയും ഉപയോഗത്തിലൂടെയും കയറ്റുമതിയിലൂടെയും സാധ്യമായാൽ അത്ഭുതപ്പെടേണ്ടതില്ല. ഇപ്പോഴത്തെ രാജ്യാന്തരകമ്പോളത്തിൽ കയർ ഭൂവസ്ത്രങ്ങൾക്ക് അത്രത്തോളം ഡിമാൻഡുണ്ട്. സ്വാഭാവികമായും ഓരോ വർഷവും ഇവിടെ ഉത്പാദിപ്പിക്കുന്ന ചകിരി ഉപയോഗിച്ചുള്ള ഭൂവസ്ത്രനിർമ്മാണം ക്രമാനുഗതമായ രീതിയിൽ വളർച്ച കൈവരികയും ചെയ്യുന്നു.
ഒരു ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടന്നിരുന്ന കയർ ഭൂവസ്ത്രനിർമ്മാണം ഇപ്പോൾ വിവിധ ജില്ലകളിൽ കൂടുതൽ വാണിജ്യാടിസ്ഥാനത്തിൽ ആയിരിക്കുകയാണ്. ഓരോ വർഷവും പുതിയ സ്ഥാപനങ്ങൾ ഇവയുടെ ഉത്പാദനരംഗത്തേക്ക് കടന്നുവരുന്നതും കാണാം. മാക്‌സ് ആൻഡ് മാറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സ്‌മോൾ സ്‌കെയിൽ കോ-ഓപ്പറേറ്റീവ് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി, കയർഫെഡ്, കയർ കോർപ്പറേഷൻ, ഫോം മാറ്റിംഗ്‌സ് തുടങ്ങിയവയെല്ലാം ഇപ്പോൾ ഈ രംഗത്ത് സജീവമായുണ്ട്. ഈ മേഖലയിലേക്ക് മത്സരാടിസ്ഥാനത്തിൽ കടന്നുവരുന്ന സ്വകാര്യ ഉത്പാദകർ ഇതിന് പുറമെയാണ്. രണ്ടു ദശാബ്ദമായി കയർ ഭൂവസ്ത്രങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ആഗോളതലത്തിൽ അവയുടെ സാധ്യതകൾ കേരളവും കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല.
ആഗോള ഭൂവസ്ത്രവിപണി
പ്ലാസ്റ്റിക്കും മറ്റും ഒഴിവാക്കിയുള്ള പരിസ്ഥിതിസൗഹൃദ സമീപനത്തിലേക്ക് ലോകരാജ്യങ്ങൾ മാറിത്തുടങ്ങിയതാണ് കയർ ഭൂവസ്ത്രങ്ങൾക്ക് അനുകൂലമായത്. 1500 ദശലക്ഷം ഡോളറിന്റെയെങ്കിലും വിപണനം ഇപ്പോൾ രാജ്യാന്തര ഭൂവസ്ത്രവിപണിയിൽ ഉണ്ടാകുന്നുണ്ട്. ഇതിനുപുറമെ, ഓരോ വർഷവും ശരാശരി പത്തുശതമാനം നിരക്കിലുള്ള വർധനയും ഈ രംഗത്തുണ്ടാകുന്നു. ആഗോളവിപണിയിൽ 500-700 കോടിയുടെ വിഹിതവും പ്രകൃതിദത്ത നാരുകൊണ്ടുള്ള ഭൂവസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രകൃതിദത്ത നാരുകൾ നെയ്തും നെയ്യാതെയും വേലിപോലെ കെട്ടിയുണ്ടാക്കുന്ന കയർഭൂവസ്ത്രങ്ങൾ ഇതിൽ മുൻപന്തിയിൽ നിൽക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ജലസംഭരണശേഷിയും നിലനിർത്താനും മണ്ണൊലിപ്പ് തടയാനുമെല്ലാം കയർ ഭൂവസ്ത്രങ്ങൾ സഹായകമാകുന്നുണ്ട്.
കയർ ഭൂവസ്ത്രങ്ങളുടെ പ്രാധാന്യം പൊതുസമൂഹം സ്വീകരിച്ചു തുടങ്ങിയതോടെ ഉത്പാദകരും ഉണർവ്വിലാണ്. കോവിഡ് വ്യാപനത്തിന് മുൻപുതന്നെ സംസ്ഥാനത്തെ കയർസംഘങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ ഓർഡർ ലഭിച്ചിരുന്നു. മണ്ണൊലിപ്പ് തടയാനും ജലാശയഭിത്തി സംരക്ഷിക്കാനും കയർ ഭൂവസ്ത്രം ഫലപ്രദമാണെന്ന് വ്യക്തമായപ്പോൾ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി. രണ്ടാം കയർ പുനഃസംഘടനാപാക്കേജിന്റെ ഭാഗമായി നടന്ന ട്രേഡ് ഫെയറിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും അവരുടെ പ്രദേശങ്ങളിൽ ആവശ്യമായ കയർ ഭൂവസ്ത്രത്തിന് ഓർഡർ നൽകാനുള്ള അവസരം ഒരുക്കിയിരുന്നു. ഇതിന് പുറമെ, വിപണി കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും കയർ ഭൂവസ്ത്രവിപണി വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്തയിടെ സെമിനാർ നടത്തിയിരുന്നു. കയർ വികസനവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് ഉണ്ടായത്.
കേരകൃഷിയും ചകിരിപിരിയുമുള്ള സംസ്ഥാനങ്ങളെല്ലാം ഇപ്പോൾ കയർ ഭൂവസ്ത്രങ്ങളുടെ ഉത്പാദനത്തിന് പ്രാധാന്യം നൽകുന്നുണ്ട്. മറ്റു സംസ്ഥാനങ്ങൾ ഇറക്കുമതി ചെയ്ത ഭൂവസ്ത്രങ്ങൾ ഉപയോഗിക്കുന്നതും അസാധാരണമല്ല. ഇതിന്റെ നേട്ടം കേരളത്തിനും ലഭിക്കുന്നു. പുതിയ സാഹചര്യത്തിൽ ഇവിടുത്തെ ചകിരി സംസ്‌കരണ യൂണിറ്റുകൾ, കയർപിരി സംഘങ്ങൾ, ഭൂവസ്ത്ര നിർമ്മാണയൂണിറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കെല്ലാം ഭൂവസ്ത്രനിർമ്മാണത്തിന്റെയും വിനിയോഗത്തിന്റെയും സാമ്പത്തികവരുമാനം ലഭിക്കുന്നുണ്ട്. സർക്കാർ തയ്യാറാക്കിയ കയർ ഭൂവസ്ത്രം പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭൂവസ്ത്രം വിരിച്ചുകൊണ്ട് ജലസ്രോതസുകൾ സംരക്ഷിച്ചുവരികയും ചെയ്യുന്നു.
റോഡ് നിർമ്മാണവും തീരസംരക്ഷണവും
റോഡ് നിർമ്മാണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും നദീതീരസംരക്ഷണ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ഇപ്പോൾ മുഖ്യമായും കയർ ഭൂവസ്ത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തതോടെ സംസ്ഥാനത്തിന്റെ തീരദേശത്തും ഇടനാട്ടിലും മലനാട്ടിലുമെല്ലാം കയർ ഭൂവസ്ത്രങ്ങൾ വിനിയോഗിക്കാൻ തുടങ്ങി. ഇതോടെ അവയുടെ ഉത്പാദന-വിപണനരംഗവും മെച്ചപ്പെട്ടു. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 64 ലക്ഷം ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രങ്ങൾ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുഖേനെ വിതരണം ചെയ്തു. 2025 ആകുമ്പോഴേയ്ക്കും ഇത് എഴുപതിനായിരം ടണ്ണായി ഉയർത്തുകയാണ് ലക്ഷ്യം. പരിസ്ഥിതിസൗഹൃദമായ മണ്ണ്-ജലസംരക്ഷണപ്രവർത്തനങ്ങൾക്കൊപ്പം സൗന്ദര്യവൽക്കരണത്തിനായും ഇപ്പോൾ കയർ ഭൂവസ്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ഗുണമേന്മയുള്ള റോഡുകളുടെ നിർമ്മാണത്തിന് കയർ ഭൂവസ്ത്രങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന കണ്ടെത്തൽ ഈ രംഗത്തെ വിപ്ലവകരമായ മാറ്റമാണെന്ന് പറയാം. ഏതുതരത്തിലുള്ള റോഡുകളുടെയും, പ്രത്യേകിച്ച് വെള്ളം കയറുന്ന റോഡുകളുടെ നശീകരണസാധ്യത തടയുന്നതിൽ കയർ ഭൂവസ്ത്രങ്ങൾ വിജയകരമാണെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടനാടൻ റോഡുകളുടെ നിർമ്മാണത്തിലും നിലനിൽപ്പിലും ഇത് വളരെയധികം പ്രയോജനപ്രദമാണ്. കയർ ഭൂവസ്ത്രം ഉപയോഗിച്ച് റോഡുകളുടെ അടിത്തറ ബലപ്പെടുത്തുകയും അതിനുശേഷം റോഡ് ഉയർത്തി ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിംഗ് നടത്തുകയുമാണ് ചെയ്യുന്നത്. അടുത്തയിടെ മാത്രം കുട്ടനാട്ടിലെ ഇരുപതിലധികം റോഡുകളുടെ നിർമ്മാണത്തിൽ കയർ ഭൂവസ്ത്രങ്ങൾ കാര്യക്ഷമമായി ഉപയോഗിച്ചു. കരുമാടി, മുക്കവലയ്ക്കൽ, മൂന്നുമൂല, മേലാത്തുംകരി, തെക്കേ മേലാത്തുംകരി തുടങ്ങിയ പ്രദേശങ്ങളെയൊക്കെ ഇന്നിപ്പോൾ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്നത് കയർ ഭൂവസ്ത്രറോഡുകളാണ്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്നതിനൊപ്പം ഇത്തരം റോഡുകൾക്ക് ആയുസും കൂടുതലുണ്ട്.
നദികൾ, തോടുകൾ, ജലാശയങ്ങൾ, കുളങ്ങൾ തുടങ്ങിയവയുടെ അരികുഭിത്തി സംരക്ഷിക്കുന്നതിനും കയർഭൂവസ്ത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നു. ജലസംരക്ഷണത്തിനായുള്ള പ്രകൃതിസൗഹൃദ മാർഗ്ഗമായി ഇതിനെ കാണാം. ഒരുതവണ വിരിക്കുന്ന ഭൂവസ്ത്രങ്ങൾ മൂന്നുവർഷത്തോളം നിലനിൽക്കും. ജലസ്രോതസുകളുടെ തീരങ്ങളിൽ വിരിക്കുന്ന കയർ ഭുവസ്ത്രങ്ങൾ പുല്ലുവെച്ച് സംരക്ഷിക്കുകയും ചെയ്യാറുണ്ട്. ഇതിന് അനുയോജ്യമായ പുല്ലുകളുടെ പട്ടിക നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുകയും ചെയ്തിരിക്കുന്നു. മറ്റു മാർഗ്ഗങ്ങളിലൂടെ അരികുഭിത്തി സംരക്ഷിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പോലും ഭൂവസ്ത്രങ്ങൾ ഫലപ്രദമാണ്. ശാസ്ത്രീയമായ പരിശീലനംകൂടി ലഭിച്ചതോടെ ഏറ്റവും മികച്ച രീതിയിൽ ഇവ വിതാനിക്കാൻ കഴിയുന്നവരായി കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ മാറിയിട്ടുമുണ്ട്.
മണ്ണൊലിപ്പ് തടയുന്നതിൽ കയർ ഭൂവസ്ത്രങ്ങൾക്കുള്ള പ്രാധാന്യവും എടുത്തുപറയേണ്ടിയിരിക്കുന്നു. ചെങ്കുത്തായ സ്ഥലങ്ങളിലും കുന്നിൻചെരിവുകളിലുമെല്ലാം ഈ രീതി ഫലപ്രദമാണ്. മഴവെള്ളത്തിന്റെയും മറ്റും ഒഴുക്കിന്റെ തീവ്രത കുറയ്ക്കാൻ ഭൂവസ്ത്രങ്ങൾക്ക് കഴിയും. സ്വാഭാവികമായും മണ്ണൊലിപ്പും നാമമാത്രമാകുന്നു. മാത്രവുമല്ല സ്വന്തം ഭാരത്തിന്റെ അഞ്ചിരട്ടി വെള്ളം വലിച്ചെടുക്കാനും ഇവയ്ക്ക് കഴിയുന്നുണ്ട്. ഇതിലൂടെ മണ്ണിൽ ഈർപ്പം നിലനിർത്താനും അന്തരീക്ഷതാപം കുറയ്ക്കാനും സാധിക്കും. വർഷങ്ങൾക്കുശേഷം ലയിച്ച് മണ്ണിൽ ചേരുന്നതിലൂടെ ഭൂമിയുടെ ജൈവാംശവും വർധിക്കും. ഭൂവസ്ത്രങ്ങൾ വിരിച്ച ഏതൊരു മണ്ണിലും കൃഷി നടത്താമെന്ന സവിശേഷതയുമുണ്ട്.
കേരളം നൽകുന്ന പ്രാധാന്യം
ലോകത്താകെ ഓരോ വർഷവും 2600 കോടി ടൺ മേൽമണ്ണ് ഒലിച്ചുപോകുന്നുവെന്നാണ് കണക്ക്. ഇത് തടയാനായി ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്നത് ഭൂവസ്ത്രങ്ങൾ തന്നെയാണ്. അമേരിക്കയിലെ ഫ്‌ളോറിഡയിൽ സിന്തറ്റിക് ഭൂവസ്ത്രം ഉപയോഗിച്ച് ഈ രംഗത്ത് ആദ്യപരീക്ഷണം നടത്തുകയും പിന്നീടത് ജിയോ ടെക്സ്റ്റയിൽ എന്ന പ്രകൃതിസൗഹൃദ ഭൂവസ്ത്രങ്ങൾ കയ്യടക്കുകയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിവർഷം 140 കോടി ചതുരശ്രമീറ്റർ ഭൂവസ്ത്രം മണ്ണൊലിപ്പ് തടയാനായി ഉപയോഗിക്കുന്നുണ്ട്. ആഗോള കയറുത്പാദനത്തിന്റെ 66 ശതമാനവും കേരളത്തിന്റെ സംഭാവനയായതിനാൽ കയർ ഭൂവസ്ത്രങ്ങളുടെ ഉത്പാദനത്തിലും കയറ്റുമതിയിലും നമുക്ക് വമ്പൻസാധ്യതയുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.
ഈ രംഗത്ത് സവിശേഷമായൊരു കുതിച്ചുകയറ്റം ഉണ്ടാകുന്നത് ഏതാനും വർഷങ്ങൾക്കുള്ളിൽ ആണെങ്കിലും ദശാബ്ദങ്ങൾക്ക് മുൻപുതന്നെ കേരളം കയർ ഭൂവസ്ത്രങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞിരുന്നു. 1996-ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ കയർവകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന വ്യവസായമന്ത്രി സുശീല ഗോപാലനാണ് കയർ ഭൂവസ്ത്രം എന്ന ആശയത്തിന് പ്രാധാന്യം നൽകിത്തുടങ്ങിയത്. ഡോ. കെ.ബാലൻ തലവനായി കയർ ഭൂവസ്ത്രങ്ങൾക്കുവേണ്ടി മാത്രം കയർ കോർപറേഷനിൽ പ്രത്യേക സെൽ രൂപീകരിച്ചത് സുശീല ഗോപാലന്റെ കാലത്താണ്. പിന്നീട് ആനത്തലവട്ടം ആനന്ദൻ കയർഫെഡ് പ്രസിഡണ്ടായിരിക്കുമ്പോൾ ആസ്ഥാനമന്ദിരത്തിന്റെ മുൻവശത്തുള്ള കനാലിന്റെ തീരത്ത് മണ്ണും ജലവും സംരക്ഷിക്കുന്നതിനായി 500 മീറ്റർ ദൈർഘ്യത്തിൽ വിരിച്ച കയർ ഭൂവസ്ത്ര വിന്യാസമാണ് ഈ രംഗത്ത് കേരളത്തിലെ ആദ്യപദ്ധതിയെന്ന് പറയാം.
2017-ലെ കയർ കേരളയിൽവെച്ച് വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ഒപ്പുവെച്ച കരാറിലൂടെ കയർ ഭൂവസ്ത്രങ്ങൾക്ക് വലിയ വിപണനസാധ്യത കൈവന്നു. 2019-ലെ കയർ കേരളയിലും സമാനമായ രീതിയിൽ കരാറുകൾ ഒപ്പുവെയ്ക്കപ്പെട്ടു. പിന്നെ ഇങ്ങോട്ട് തയ്യാറാക്കിയ മറ്റു പദ്ധതികളിലൂടെ അത് കൂടുതൽ ഊർജ്ജസ്വലമായി. ഇന്നിപ്പോൾ, കയർ ഭൂവസ്ത്രങ്ങൾ ഉപയോഗിച്ചുള്ള ഗ്രാമീണറോഡുകളുടെ നിർമ്മാണം പ്രധാനമന്ത്രിയുടെ ഗ്രാമസഡക് യോജന പദ്ധതിയുടെയും ഭാഗമായിട്ടുണ്ട്. ഇത്തരത്തിൽ കയർ ഭൂവസ്ത്രവിപണി വലിയ തോതിൽ വികസിക്കുമ്പോൾ ആഗോളതലത്തിൽ തന്നെ അതിന്റെ നേട്ടം ഏറ്റവുമധികം ലഭിക്കുന്നതും കേരളത്തിനായിരിക്കും.