ബാലവേലയും വ്യവസായ മേഖലയും

എഴുമാവിൽ രവീന്ദ്രനാഥ്

ബാലവേലയ്ക്ക് വ്യാവസായിക വിപ്ലവത്തെക്കാൾ പഴക്കമുണ്ട്. വിവിധ കാരണങ്ങളാൽ ചെറുപ്രായത്തിൽ തന്നെ കുടുംബത്തിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടി വരുന്ന കുരുന്നുകളുടെ കരളലിയിയ്ക്കുന്ന കഥകൾ നാം ഏറെ വായിച്ചിരിയ്ക്കുന്നു. കുട്ടികളെക്കൊണ്ട് അടിമവേല ചെയ്യിച്ചു വന്നിരുന്നവരുടെയും മോഷണവും പിടിച്ചുപറിയും നടത്തിയിരുന്നവരുടെയും കഥകൾ ചാൾസ് ഡിക്കൻസിന്റെയും മറ്റും ഭാവനാവിലാസം മാത്രമായിരുന്നില്ലെന്നു നാം പിന്നീടറിഞ്ഞു. മഹാനഗരങ്ങളുടെ ഇരുണ്ട പ്രവിശ്യകളിലും വ്യാവസായിക കേന്ദ്രങ്ങളുടെ മലീനസമായ അന്തരീക്ഷങ്ങളിലും അടിമത്തത്തിന്റെ കയ്പും ചവർപ്പും മാത്രം രുചിച്ചു ജീവിതം തള്ളി നീക്കുന്നവർ ഒരു യാഥാർത്ഥ്യമാണെന്ന് മാധ്യമങ്ങൾ ലോകത്തോടു പറഞ്ഞറിഞ്ഞതോടെയാണ് വേലയ്ക്കും ബാലവേലയ്ക്കുമൊക്കെ നിയന്ത്രണം വരുന്ന നിയമങ്ങൾ രൂപം കൊണ്ടത്.

പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തോടെ, ബ്രിട്ടണിലെ മാഞ്ചസ്റ്റർ, ബർമിംഗ് ഹാം, ലിവർപൂൾ തുടങ്ങിയ കുഗ്രാമങ്ങൾ നഗരപരിവേഷമണിഞ്ഞു. കോട്ടൺ മില്ലുകൾ യന്ത്ര സഹായത്തോടെ രാപകലന്യേ പ്രവർത്തനം തുടങ്ങി. മുതിർന്നവരെക്കാൾ കുട്ടികളെ വിവിധ മേഖലകളിൽ പണിയെടുപ്പിയ്ക്കുന്ന തന്ത്രമായിരുന്നു തൊഴിലുടമകളുടേത്. 1856-ലെ കോട്ടൺ മിൽസ് ആക്റ്റ് പ്രകാരം 9 മുതൽ 16 വരെ പ്രായമുള്ള കുട്ടികൾക്ക് 12 മണിക്കൂർ ജോലി നിജപ്പെടുത്തി. ഫാക്ടറി ആക്ട് പ്രകാരം 9 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേലയും വിലക്കി. പാശ്ചാത്യ രാജ്യങ്ങളിൽ 5 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെ പണിയെടുപ്പിക്കുന്ന രീതി സാർവത്രികമായിരുന്ന കാലത്തായിരുന്നു ഈ നിയമ നിർമാണമെന്നോർക്കണം. ദരിദ്ര രാജ്യങ്ങളിൽ 29 മുതൽ 50 ശതമാനം വരെ കുട്ടികൾ ശൈശവത്തിലേ പണിയ്ക്കിറങ്ങണമായിരുന്നു. 1960 മുതൽ 2003 കാലങ്ങളിൽ ഇത് 25 ശതമാനത്തിൽ നിന്ന് 15 ലേക്ക് കുറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ സജീവമായ ഇടപെടലാണ് ഇതിനു കാരണം. 1945-ൽ സ്ഥാപിതമായ ഈ ആഗോള സംവിധാനം കുട്ടികൾക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിന്റെ ഉദാഹരണമാണ് യൂണിസെഫ് (യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഇന്റർനാഷണൽ എമർജൻസി ഫണ്ട്). 190 രാജ്യങ്ങളിലെ കുഞ്ഞുങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾക്കായി പ്രവർത്തിയ്ക്കുന്ന ഈ സംഘടന ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനുമായി ചേർന്നാണ് ബാലവേലയ്‌ക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയത്.

1919-ൽ സ്ഥാപിതമായ ഐ. എൽ. ഒ വ്യാവസായിക കാർഷിക മേഖലകളിൽ വിന്യസിയ്ക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തുകയും അതിന്റെ അന്താരാഷ്ട്ര വേദികളിൽ ഫലപ്രദമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ 138-ാം കൺവെൻഷനിലാണ് അനുവദനീയമായ ബാലവേലയുടെ പ്രായപരിധി നിർണയിച്ചത്. 182-ാം കൺവെൻഷനിലാണ് ഏറ്റവും മോശപ്പെട്ട ബാലവേലകളെപ്പറ്റിയുള്ള തീരുമാനങ്ങളെടുത്തത്. 111-ാമതു അന്താരാഷ്ട്ര സമ്മേളനത്തിൽ കുട്ടികൾക്ക് ചൂഷണത്തിൽ നിന്നും നിയമപരമായ സംരക്ഷണം ആഗോളതലത്തിൽ വ്യാപിപ്പിച്ചത്. എന്നിട്ടും 160 ദശലക്ഷം കുട്ടികൾ ഇന്നും ബാലവേലയിൽ ഏർപ്പെട്ടിരിയ്ക്കുന്നു എന്നത് നമ്മെ തുറിച്ചു നോക്കുന്ന ഒരു സത്യമാണ്. ഇതിൽ ഒന്നാം സ്ഥാനം ആഫ്രിക്കൻ രാജ്യങ്ങളാണ്. അവിടെ ആകെയുള്ളതിൽ അഞ്ചിലൊരു കുട്ടിയും ബാലവേലയിൽ ഏർപ്പെട്ടിരിയ്ക്കുന്നു (72 ദശക്ഷം). രണ്ടാം സ്ഥാനം ഏഷ്യാ പസഫിക് രാജ്യങ്ങളാണ് (62 ദശലക്ഷം). യു. എസ്സിൽ 6 ദശലക്ഷവും (4 ശതമാനം) മദ്ധ്യേഷ്യയിൽ ഒരു ദശലക്ഷവും (3 ശതമാനം) ബാലവേലയുണ്ട്. ആഗോള തലത്തിൽ പത്തിലൊരു കുട്ടി വേലക്കാരൻ തന്നെ. ജി. ഡി. പി.യുടെ 1.1 ശതമാനം ശിശുക്ഷേമത്തിനായി ലോകരാജ്യങ്ങൾ ചെലവിടുന്നുമുണ്ട്. ഐ. എൽ. ഒ ബാലവേലയ്‌ക്കെതിരെ നടപ്പാക്കി വരുന്ന സ്‌കീം (എസ്. സി. ആർ ഈ എ എം- സപ്പോർട്ട് ചിൽഡ്രൻസ് റൈറ്റ്‌സ് ത്രൂ എജ്യൂക്കേഷൻ ആർട്‌സ് ആന്റ് മീഡിയ) ലോകത്തെ 26.4 ശതമാനം കുട്ടികൾക്ക് സുരക്ഷാ കവചമൊരുക്കിയിരിയ്ക്കുന്നു.

1986-ൽ ബാലവേല സംബന്ധിച്ച് വ്യക്തമായ നിയമനിർമാണം നടത്തിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. 14 വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഇത് നിയമസംരക്ഷണം ഉറപ്പാക്കി. 2016-ൽ ഇത് വീണ്ടും ഭേദഗതി വരുത്തുകയും 14 മുതൽ 18 വയസ്സു വരെ പ്രായമുള്ളവരെ അപകടകരമോ, കഠിനാധ്വാനം വേണ്ടതോ ആയ പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്നു വിലക്കുകയും ചെയ്തിട്ടുണ്ട്. 2011 ലെ ദേശീയ സെൻസസ് പ്രകാരം 10.1 ദശലക്ഷമാണ് ഇവിടെ ബാലവേലയിൽ ഏർപ്പെട്ടിരിയ്ക്കുന്നത്. ഇതിൽ 5.6 ദശലക്ഷം ആൺകുട്ടികളും 45 ദശലക്ഷം പെൺകുട്ടികളുമാണേത്രേ. കാർഷികമേഖലയിൽ മൂന്നിലൊന്നും ബാക്കി വ്യാവസായിക മേഖൽയിലുമാണ് പണിയെടുക്കുന്നത്. ബീഹാർ, യു. പി, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് ബാലവേലയിൽ മുന്നിൽ. ടെക്സ്റ്റയിൽസ്, ഖനികൾ, ടണൽ നിർമാണം തുടങ്ങിയവയാണ് ബാലവേലയുടെ വിന്യാസമേഖലകൾ. തൊട്ടുപിന്നാലെ തമിഴ്‌നാടുമുണ്ട്. രാജ്യത്തെ ആകെ ബാലവേലയിൽ 50 ശതമാനവും മേൽപറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലാണ്.
വ്യാവസായിക മേഖലയിലായാലും കാർഷിക മേഖലയിലായാലും ബാലവേല അനുവദനീയമല്ലെന്നുള്ള ശക്തമായ നിലപാടെടുത്തിട്ടള്ള സംസ്ഥാനമാണ് കേരളം. ബാലവേല കണ്ടെത്തി റിപ്പോർട്ടു ചെയ്യുന്നവർക്ക് പാരിതോഷികം വരെ പ്രഖ്യാപിച്ച നാടാണിത്. ബാലവേല ഫലപ്രദമായി നിയന്ത്രിക്കാൻ ജില്ലാതല ആഫീസർമാരുടെ അനുബന്ധ സംവിധാനങ്ങളും ഇവിടെ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യ സംഘടനകൾ ഉൾപ്പെടെ നിരവധി കൂട്ടായ്മകൾ ബാലവേലയ്‌ക്കെതിരെ സംസ്ഥാനത്ത് ശക്തമായി നിലകൊള്ളുന്നു. കേരളത്തിന്റെ വ്യവസായ മേഖല ബാലവേലയിൽ നിന്ന് പരിപൂർണമായും മുക്തി നേടിയതാണെന്ന് നമുക്ക് അഭിമാനൂർവം പറയാം. കാർഷിക മേഖലയിലും ഇതു തന്നെയാണ് അവസ്ഥ. സേവനമേഖലയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭങ്ങളിൽ നേരിയ തോതിൽ കുട്ടികളുടെ സ്വാധീനമുണ്ട്. എങ്കിലും 14 വയസ്സിൽ താഴെയുള്ളവർ ആരും തന്നെയില്ല. ഹോട്ടൽ വ്യവസായ രംഗത്താണ് ഇവരുടെ സാന്നിധ്യം അൽപമെങ്കിലുമുളളത്. അതും അന്യസംസ്ഥാനക്കാർ നടത്തുന്ന സ്ഥാപനങ്ങളിൽ. മുമ്പ് വെള്ളം കോരുക, വിറു കീറുക, അരിയും ഉഴുന്നും ആട്ടുക, കറികൾക്കരയ്ക്കുക, മത്സ്യമാംസാദികൾ തയ്യാറാക്കുക ഇവയിലെല്ലാം കുട്ടികളെ സാർവത്രികമായി ഉപയോഗിച്ചിരുന്നുവെങ്കിൽ ഇന്ന് സ്ഥിതിവിശേഷം ആകെ മാറി. പാത്രങ്ങൾ കഴുകുന്നതിനു വരെ യന്ത്രങ്ങൾ വന്നു കഴിഞ്ഞു. ക്ലീനിംഗ്, സ്വീപ്പിങ്ങ് തുടങ്ങിയവയിലാണ് ഇന്നിവരെ ഏറെയും ഉപയോഗിയ്ക്കുക. അവ അത്ര ആയാസകരമല്ല താനും. എങ്കിലും കൊച്ചു കുട്ടികളെ ഇവയിലെല്ലാം സമ്പൂർണമായി വിലക്കാൻ നമുക്കു കഴിഞ്ഞു. വൃത്തിഹീനമായ ചുറ്റുപാടുകളിൽ പന്നിയും കഴുതയും അലഞ്ഞു തിരിയുന്ന അഴുക്കു ചാലുകളിൽ പടക്ക നിർമാണത്തിനും, തീപ്പെട്ടി നിർമാണത്തിനുമൊക്കെ അസംഖ്യം കുഞ്ഞുങ്ങളെ വിന്യസിച്ചിരിയ്ക്കുന്ന അയൽ സംസ്ഥാനങ്ങൾ കേരളത്തിലെ ബാലവേല വിമുക്തമായ വ്യാവസായികാന്തരീക്ഷം ഒന്നു കാണേണ്ടതും മാതൃകയാക്കേണ്ടതുമാണ്. കോഴി വളർത്തൽ, കാലി വളർത്തൽ രംഗങ്ങളിലും ഇന്നും അവരൊക്കെ കുരുന്നുകളുടെ സേവനം പരമാവധി ചൂഷണം ചെയ്യുന്നു എന്നത് നമ്മെ ഏറെ വേദനിപ്പിയ്ക്കുന്ന വസ്തുതയാണ്.