ഉത്സവകാലവും ഗുണമേന്മയും
ഉത്സവം വൃത്തിയുമായി ഗുസ്തി പിടിക്കും എന്നൊരു ചൊല്ലുണ്ട്. വിശ്വാസത്തിന്റെ ആഴത്തിലും, ഭക്തിയുടെ ലഹരിയിലും ഉത്സവത്തിന്റെ ആവേശത്തിലും പരിസരം മറക്കുന്നവരെയാണിത് സൂചിപ്പിക്കുന്നത്. ഉന്തുവണ്ടികളിൽ ഈച്ച പറക്കുന്ന ഈന്തപ്പഴവും, കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിൽക്കുന്നവർ കരിമ്പ് ചതച്ച് റെഡിമെയ്ഡ് ജ്യൂസ് നൽകുന്നവർ തുടങ്ങി തട്ടുകടകൾ വരെ ഉത്സവപ്പറമ്പുകളിലെ സ്ഥിരം കാഴ്ചകളായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടുതൽ ജാഗ്രത പാലിച്ചു തുടങ്ങിയതോടെ ഇതിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതു സ്വാഗതാർഹം തന്നെ. എന്നാൽ അയൽ നാടുകളിൽ നിന്നും ഗുണമേന്മയില്ലാത്ത നിരവധി ഉൽപന്നങ്ങളുടെ തള്ളിക്കയറ്റം ഉത്സവ സീസണിൽ നമ്മുടെ നാട്ടിലേയ്ക്ക് ഇന്നുമുണ്ടാകുന്നു എന്നത് നിഷേധിയ്ക്കാനാവില്ല. കൂടുതലും ഗ്രാമീണ വിപണികളിലാണിവ ഇന്നു കേന്ദ്രീകരിയ്ക്കുന്നത്.
എന്തും വിറ്റുപോകുന്ന കാലമാണല്ലോ ഉത്സവസീസണുകൾ. പ്രത്യേകിച്ചും ഓണക്കാലം. ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ് തുടങ്ങി വിവിധയിനങ്ങളിലായി പോക്കറ്റുകൾ നിറയുന്ന കാലം. മനസ്സ് സന്തോഷം കൊണ്ട് തുള്ളിക്കളിയ്ക്കുമ്പോൾ വിപണികളിലെ വിവിധ വർണങ്ങൾക്കു പിന്നാലെ പാഞ്ഞുപോവുക സ്വാഭാവികം. ഇതറിയുന്ന ഉൽപാദകരാണ് മുതലെടുപ്പിനെത്തുക. ഇന്നേവരെ കാണാത്ത ബ്രാന്റുകൾ ഷോകെയ്സുകളിൽ നിറയുന്ന ഓണക്കാലം തട്ടിപ്പിന്റെ കാലം കൂടിയാണ്. കള്ളവും ചതിയും കള്ളപ്പറയും പൊളിവചനങ്ങളും ഇല്ലാത്ത ഒരു നല്ല കാലത്തിന്റെ ഓർമ പുതുക്കുന്ന ഉത്സവത്തിലാണ് ഇവയെല്ലാം കൂടി ഒന്നിച്ചുവന്ന് നമ്മുടെ ഉപഭോഗ സംസ്കാരത്തിൽ ചെളി തെറിപ്പിയ്ക്കുന്നത്. സീസണിൽ നമുക്കേറ്റം പ്രിയങ്കരമായവ അഥവാ ആവശ്യമായവ ഏതൊക്കെയോ അവയിലാണ് ഇവ പിടിമുറുക്കുന്നത്. പാൽ, നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവയാണ് ഇവയിൽ മുമ്പന്തിയിലുള്ളത്. കഴിഞ്ഞ ഓണക്കാലത്ത് ഒരു ഡസനോളം മിൽക്ക് ബ്രാന്റുകളാണ് മായത്തിന്റെ പേരിൽ ഇവിടെ നിരോധിച്ചത്. പേപ്പർ പൾപ്പ്, ഡിറ്റർജന്റ്, സാക്രിൻ തുടങ്ങിയവയോടൊപ്പം അൽപം പാൽപൊടിയും ചേർത്ത് വെള്ളമൊഴിച്ച് പരുവപ്പെടുത്തിയ പാൽ അയൽ നാടുകളുടെ ഗവേഷണഫലമാണ്. പരീക്ഷണശാല കേരളവും. യഥാർത്ഥ പാലിൽ ധാന്യമാവും വെള്ളവും പഞ്ചസാരയും പ്രിസർവേറ്റീവ്സും ചേർത്തും പാലുണ്ടാക്കാമത്രേ. ഗംഭീരൻ കവറുകളിലാക്കി ഉത്സവവിപണിയിൽ നിരത്തിയാൽ ഒറിജിനൽ തോറ്റുപോകും. എഫ്. എം. സി. ജി. (ഫാസ്റ്റ് മൂവിങ്ങ് കൺസ്യൂമർ ഗുഡ്സ്) ആയതിനാൽ പരിശോധന വരും മുമ്പേ വിറ്റഴിയുകയും കുടിച്ചു തീർക്കുകയും ചെയ്തിരിയ്ക്കുമെന്ന് ഉൽപാദകനറിയാം. ഉപഭോക്താവിന്റെ ആരോഗ്യം അവനൊരു വിഷയമേയല്ല.
വനസ്പതി കലർത്തിയാണ് യഥാർത്ഥ നെയ്യ് ഇരട്ടിപ്പിക്കുന്നത്. കാഴ്ചയിലോ മണത്തിലോ യാതൊരു വ്യത്യാസവുമില്ലാത്ത ഈ മായനെയ്യ് വലിയ ഓഫറോടു കൂടിയാവും വിപണിയിൽ നിറയുക. ഹൈഡ്രോജിനേറ്റഡ് ഓയിലും നെയ്യായി മാറും. മറ്റൊന്നാണ് വെളിച്ചെണ്ണയിലെ മായം. വില കുറഞ്ഞ സസ്യ എണ്ണകൾ ലിക്വിഡ് പാരഫിൻ തുടങ്ങിയവയെല്ലാം വെളിച്ചെണ്ണയിൽ കലർത്തി പൊലിപ്പിയ്ക്കുന്നു. സഹായത്തിന് കൃത്രിമ ഗന്ധവും വർണവുമെത്തും. യഥാർത്ഥ വെളിച്ചെണ്ണ ഉൽപാദകരേയും കേര കർഷകരെയും ഞെട്ടിച്ചു കൊണ്ട് സീസണിൽ ബംബർ കൊയ്ത്തു നടത്തി വ്യാജന്മാർ ഭാഗികമായി പിൻവാങ്ങും. പരാതികളോ പരിശോധനകളോ ഇല്ലെന്നു കണ്ടാൽ അവർ തട്ടിപ്പു തുടരുക തന്നെ ചെയ്യും.
മറ്റൊന്നാണ് ശർക്കര. ഇതിനു പ്രത്യേക
ബ്രാന്റുകളൊന്നുമില്ലാത്തതിനാലും തിരിച്ചറിയാനാവാത്തതിനാലും പിടിയ്ക്കപ്പെടാൻ അൽപം പ്രയാസമാണ്. കാത്സ്യം കാർബണേറ്റിനു പകരം സോഡിയം ബൈ കാർബണേറ്റ്, സോഡിയം ഹൈഡ്രോ സൾഫേറ്റ് തുടങ്ങിയവ ശർക്കരയ്ക്ക് മിനുപ്പും നിറവും കിട്ടാനും തൂക്കം കൂടാനും ചേർക്കുന്നു. മാരക രോഗങ്ങളിലേക്കുള്ള എൻട്രൻസ് ആണ് ഇവയുടെ ഉപഭോഗത്തിലൂടെ നാം കടക്കുന്നത്.
ഇനിയുമുണ്ട് മായത്തിന്റെ നീണ്ട നിര. ഹൈ ലോ ക്വാളിറ്റി മിക്സ് ആണ് മറ്റൊന്ന്. ശരീരത്തിന് അത്ര ദോഷകരമല്ലെങ്കിലും ഈ മായവും കുറ്റകൃത്യത്തിന്റെ ഗണത്തിൽപെടുന്നു. ഉയർന്ന കമ്മീഷനും, ഓഫറുകളും ഗിഫ്റ്റുകളുമാണ് കച്ചവടക്കാരെ ഇവ വിൽക്കാൻ പ്രേരിപ്പിക്കുന്നത്. ഉൽപാദകർ, വിതരണക്കാർ, ഉൽപന്നം ഇവ സംബന്ധിച്ച ധാരണ ഉപഭോക്താക്കൾക്ക് ഉണ്ടായാൽ മാത്രമേ ഇത് നിയന്ത്രിയ്ക്കാൻ കഴിയൂ. ഭക്ഷ്യോൽപന്നങ്ങളെ മാത്രമേ ഇവിടെ പരാമർശിച്ചിട്ടുള്ളൂ. ഇതിനുമപ്പുറത്താണ് മായത്തിന്റെ ഇന്ദ്രജാലങ്ങൾ.
എങ്ങനെ ഇവയെ പ്രതിരോധിയ്ക്കാം? ബ്രാന്റഡ് ഉൽപന്നങ്ങൾ തന്നെ വാങ്ങുന്ന ശീലം ഉണ്ടാക്കിയെടുക്കുക. വിപണിയിൽ പാരമ്പര്യമുള്ള ഉൽപാദകരെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. അമുലിന്റെ നെയ്യോ, മിൽമയുടെ പാലോ നമുക്ക് വിശ്വസ്തതയുടെ പാഠങ്ങളാണ്. ഇതുപോലെ നിരവധി സ്വകാര്യ കമ്പനികളും ഉൽപാദകരും വിവിധ ഉൽപന്നങ്ങളുമായി നമുക്കെന്നും നന്മ വിളമ്പുന്നവരാണ്. കാലവർഷം പെയ്തിറങ്ങുമ്പോൾ നാട്ടിലെ ചെറുതോടുകളിലും വയലുകളിലും വരെ ചെറുമീനുകൾ (ഊത്തകൾ) പെരുകുംപോലെ സീസണുകളിൽ പ്രത്യക്ഷപ്പെടുന്ന ഉൽപന്നങ്ങളെ വളരെ ശ്രദ്ധാപൂർവ്വം വേണം ഉപഭോഗത്തിനു തെരഞ്ഞെടുക്കാൻ. ഗുണമേന്മയുടെ അടയാളങ്ങളായ ഐ. എസ്. എ, ഐ. എസ്. ഒ, അഗ്മാർക്ക് തുടങ്ങിയവ നോക്കി വാങ്ങുന്നതും ഒരു ശീലമാക്കണം. ഭക്ഷ്യ ഉൽപന്നങ്ങൾക്ക് അഗ്മാർക്ക് എന്നതുപോലെ തന്നെ ഉൽപാദന പ്രക്രിയയുടെ ഉന്നത നിലവാരത്തിന്റെ സൂചകമായ ഐ. എസ്. ഒ യും ഇന്ന് നല്ല ഉൽപാദകർ സ്വന്തമാക്കുന്നു. സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ (എസ്. ഒ. പി) പാലിയ്ക്കാത്ത ഒരു നിർമാണ യൂണിറ്റിനും ഇവയൊന്നും ലഭ്യമാകുകയില്ല.
നമ്മുടെ ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് അയൽ നാടുകളിൽ നിന്നുള്ള വ്യാജനെ ഫലപ്രദമായി തുരത്താനാവും. സൂപ്പർ മാർക്കറ്റ് ചങ്ങലകളുടെ പർച്ചേസ് വിഭാഗങ്ങളെ സ്വാധീനിച്ച് നിലവാരമില്ലാത്ത ഉൽപന്നങ്ങൾ പമ്പു ചെയ്യുന്ന പ്രക്രിയ ഫലപ്രദമായി തടയുവാനും ജെനുവിൻ പ്രോഡക്റ്റ്സ് ചെയിൻ (ജി. പി. സി) പ്രോത്സാഹിപ്പിയ്ക്കുവാനും ഇവിടെ സംവിധാനങ്ങൾ വേണം. പലവ്യഞ്ജനങ്ങളുടെ കാര്യത്തിൽ ഇന്നിന് പ്രാവർത്തികമാക്കിയിട്ടുണ്ട്. ഉൽപന്നങ്ങളെ അവയുടെ സ്രോതസ്സിൽ നിന്നും വൻതോതിൽ ശേഖരിച്ച്, അവയെ തരംതിരിയ്ക്കൽ പ്രക്രിയയ്ക്കു വിധേയമാക്കി ഉപഭോക്താക്കൾക്കു സൗകര്യപ്രദമായ പാക്കിങ്ങുകളിലാക്കി വിപണന കേന്ദ്രങ്ങളിലെത്തിയ്ക്കുന്ന നിരവധി ചെറുകിട യൂണിറ്റുകൾ ഇന്നുണ്ട്. ചില സൂപ്പർ മാർക്കറ്റുകൾ സ്വന്തം ജീവനക്കാരെ വെച്ചും ഇതു ചെയ്യുന്നു. കൺസ്യൂമർ ഫെഡും സപ്ലൈകോയും സർക്കാർ തലത്തിൽ ഇതു നടപ്പാക്കി വരുന്നു. ഇതേപോലെ ഗുണമേന്മയുള്ളവയെ മാത്രം റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ പ്രവേശിപ്പിയ്ക്കുകയുള്ളൂ. എന്നൊരു തീരുമാനം ഉടമകൾ കൈക്കൊള്ളണം. ഉൽപന്നങ്ങളുടെ ലിസ്റ്റ്, അളവ്, ഉൽപാദകർ, വില, വിതരണക്കാർ ഇവ സംബന്ധിച്ച ലിസ്റ്റ് ഭക്ഷ്യ സുരക്ഷാ വകുപ്പിനു മുൻകൂട്ടിത്തന്നെ നൽകാനും അവയിൽ ഉൾപ്പെടാത്തവ ഒന്നും തന്നെ വിൽപനയ്ക്കു വെക്കാതിരിയ്ക്കുവാനും കഴിയണം.
ഭക്ഷണം ഔഷധം കൂടിയാണ്. അവ മാരകരോഗങ്ങളുടെ വാഹകരാവരുത്. വിഷമയമാവരുത്. അനുവദനീയമായ തോതിലുള്ള പ്രിസർവേറ്റീവ്സും, വർണ്ണ ഗന്ധ വസ്തുക്കളും ഒഴിവാക്കാനാവില്ലല്ലോ. എന്നാൽ അതിന്റെ മറവിലുള്ള അതിക്രമം തടഞ്ഞേ പറ്റൂ. തലമുറകളിലേയ്ക്കുന്ന പടരുന്ന, പേരറിയാരോഗങ്ങൾ തടയാൻ നമുക്കാവണം. ഉപഭോക്താക്കളും വിൽപനക്കാരും ഇതെപ്പറ്റി ബോധവൽക്കരിക്കപ്പെടണം. വില കുറഞ്ഞവ തേടിപ്പോകുന്ന ഉപഭോക്താക്കളും മാർജിൻ കൂടുതൽ തേടുന്ന കച്ചവടക്കാരും ഒരു വിശകലനത്തിനു മുതിരുന്നത് നന്ന്.
നമ്മുടെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് വിഭാഗം വളരെ സജീവമായി പ്രവർത്തിയ്ക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ട്രോളിങ്ങ് നിരോധന സമയത്തു കടത്തിക്കൊണ്ടു വന്ന ചീഞ്ഞളിഞ്ഞ മത്സ്യങ്ങൾ ഇരുപതു കേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുത്ത് നശിപ്പിയ്ക്കുകയുണ്ടായി. സുനാമി എന്ന പേരിലറിയപ്പെടുന്ന ചത്ത കോഴികളുടെ കടത്തും നാലിടങ്ങളിൽ നിന്നു പിടികൂടി. ഗുണമേന്മയില്ലാത്ത ഭക്ഷണം വിറ്റ കേസുകളും നൂറിനുമേൽ രജിസ്റ്റർ ചെയ്യപ്പെട്ടു. കർക്കിടകത്തോടെ ഉണരുന്ന ഓണ വിപണിയിലേയ്ക്ക് വ്യാജനുമായെത്തുന്ന വിലാസം പോലും വ്യാജമായ കൃത്രിമ ഉൽപന്നങ്ങളിലേയ്ക്കാകട്ടെ അടുത്ത കണ്ണ്. വിൽപനക്കാരുടെ സംഘടനകൾക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പു കൊടുക്കുന്നത് നന്നാവും. കാരണം ഉത്സവ പ്രേമികളായ മലയാളികളെ കബളിപ്പിയ്ക്കുവാനുള്ള ശ്രമം മുളയിലേ നുള്ളാമല്ലോ.