ആദ്യ അന്താരാഷ്ട്ര എ.ഐ. കോൺക്ലേവിന് തയ്യാറെടുത്ത് കേരളം


ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം, നിയമം, കയർ വകുപ്പ് മന്ത്രി

രാജ്യത്തെ തന്നെ ആദ്യ അന്താരാഷ്ട്ര ജെൻ എ ഐ കോൺക്ലേവിന് കേരളം തയ്യാറെടുക്കുകയാണ്. ലോകോത്തര കമ്പനിയായ ഐബിഎം ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരുമായി സഹകരിച്ച് ആദ്യമായിട്ടാണ് ഇത്തരമൊരു കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ വച്ച് നടക്കുന്ന കോൺക്ലേവിൽ ആയിരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇത്തരമൊരു അവസരം സൃഷ്ടിച്ചെടുക്കുന്നതിൽ കേരളം നേടിയ മുന്നേറ്റം ജെനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ രാജ്യത്തിന്റെ തന്നെ ഹബ്ബാകാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ലഭിച്ച ആദ്യ അനുകൂല മുന്നേറ്റം കൂടിയാണ്. ഐബിഎമ്മിനൊപ്പം വിവിധ കമ്പനികളാണ് കേരളത്തിലെ നൂതന വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷത്തിൽ നിക്ഷേപ സന്നദ്ധത അറിയിച്ച് രംഗത്ത് വരുന്നത്.

കോൺക്ലേവിന് മുന്നോടിയായി വിവിധ പരിപാടികളാണ് കേരളത്തിലുടനീളം സംഘടിപ്പിക്കുന്നത്. ഐബിഎം ഇന്ത്യ സീനിയർ ടെക്നിക്കൽ സ്റ്റാഫ് അംഗവും നിർമ്മിത ബുദ്ധി സോഫ്റ്റ്വെയർ രംഗത്തെ പ്രഗത്ഭനുമായ ശ്രീനിവാസൻ മുത്തുസാമി പങ്കെടുത്ത ടെക് ടോക്കുകൾ കേരളത്തിലെ പ്രധാനപ്പെട്ട 3 ഐടി പാർക്കുകളിലും സംഘടിപ്പിച്ചു. തിരുവനന്തപുരം ടെക്നോപാർക്കിലും കൊച്ചി ഇൻഫോ പാർക്കിലും കോഴിക്കോട് സൈബർ പാർക്കിലുമാണ് ടെക്ക് ടോക്ക് സംഘടിപ്പിച്ചത്. വിപുലമായി സംഘടിപ്പിക്കുന്ന കോൺക്ലേവിനോടനുബന്ധിച്ച് ഐബിഎം വാട്ട്സൺ എക്സ് ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്. നിർമ്മിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന അൻപതിലധികം സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന ചലഞ്ചിൽ ഐബിഎം വാട്സൺ എക്സ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ക്രിയേറ്റീവ് സൊല്യൂഷൻ സമർപ്പിക്കുന്ന മികച്ച ടീമിന് പുരസ്കാരത്തിനു പുറമേ ജെൻ എഐ കോൺക്ലേവിൽ പങ്കെടുക്കാനും ആഗോള തലത്തിൽ നിന്ന് വരുന്ന നിക്ഷേപകർക്ക് മുന്നിൽ അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു. ഹാക്കത്തോണിലെ വിജയികൾക്ക് നിയമാനുസൃതമായി ഒരു കോടി രൂപ വരെ സ്കെയിൽ അപ്പ് ഫണ്ട് ലഭിക്കാനുള്ള അർഹതയും നേടാൻ സാധിക്കും.

ജനറേറ്റീവ് എഐ ലോകത്തിന് മുന്നിൽ വലിയ വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ കേരളം ഈ മേഖലയിൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ ജെൻ എ ഐ ഹബ്ബായി മാറുന്നതിന് നമുക്ക് മുതൽക്കൂട്ടാകും. ഐബിഎം പോലൊരു അന്താരാഷ്ട്ര കമ്പനി ഈ രംഗത്ത് നൽകുന്ന സഹകരണവും പ്രശംസനീയമാണ്. ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന കോൺക്ലേവിലൂടെ കേരളത്തെ നിർമ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിർമ്മിത ബുദ്ധി വ്യവസായങ്ങൾ മുൻഗണനാ മേഖലയിൽ ഉൾപ്പെടുത്തിയുള്ള കേരളത്തിന്റെ വ്യവസായ നയത്തിന് ലോക ശ്രദ്ധ പിടിച്ചു
പറ്റാൻ കൂടി ഈ കോൺക്ലേവ് സഹായകമാകും.