ആത്മഹത്യയിൽ നിന്നും അരിപ്പൊടി കച്ചവടത്തിലേക്ക്
ഇന്ദു കെ പി
വിഷം ചേർത്ത ഐസ്‌ക്രീം കപ്പ് ചൂണ്ടിലെത്താൻ മണിക്കൂറുകൾ ശേഷിക്കെ ഭർത്താവിന്റെ അമ്മ അംബികയുടെ ഒരു വാക്കാണ് ജീവിതത്തിലേക്ക് പിടിച്ചുയർത്തിയതെന്ന് നിവ്യ പറയുന്നു. അല്ലെങ്കിൽ ഭർത്താവും രണ്ടു പെൺമക്കളും ഉൾപ്പടെ ആ ഐസ്‌ക്രീം കഴിച്ച് മരിക്കുമായിരുന്നു. ‘കുറച്ച് അരിപ്പൊടി കിട്ടിയാൽ വറുത്ത് നല്ല അവലോസ് പൊടിയാക്കാം, നല്ല അച്ചാറും ഉണ്ടാക്കി കടകളിലോ വീടുകളിലോ വിൽക്കാം. അവരെ കൊല്ലരുതേ, കുഞ്ഞുമക്കൾക്കെന്തറിയാം’. ശരിയ്ക്കും അതൊരു വീണ്ടുവിചാരവും ഉയർത്തെഴുന്നേൽപ്പുമായിരുന്നു. അങ്ങിനെ മൂന്നു കിലോ അരിപ്പൊടിയിൽ നിന്നാരംഭിച്ച ‘അമ്മാസ്’ പലഹാര നിർമ്മാണ യൂണിറ്റ് ഇന്ന് വിശേഷ ദിവസങ്ങളിൽ 300 കിലോ വരെ അരി ഉപയോഗിക്കേണ്ടി വരുന്ന ഉത്പാദനത്തിലേക്ക് എത്തിയിരിക്കുന്നു. സ്വയംഹത്യയിൽ നിന്നും കൊലപാതകത്തിൽ നിന്നും രക്ഷിച്ച അമ്മയുടെ വാക്കുകളെ എന്നും ഓർമ്മിക്കാൻ സംരംഭത്തിന്റെ പേരിലേക്കും അമ്മയെ ചേർത്തുവെയ്ക്കുകയായാരുന്നു സംരംഭകയായ നിവ്യ.
ഒരു പതിറ്റാണ്ടു മുൻപ് കേട്ട അമ്മയുടെ ആ വാക്കുകളിലെ വേദനയും പ്രചോദനവും മാറി ചിന്തിക്കാൻ ഇടയാക്കി. അമ്മയുടെ കൈപ്പുണ്യമായ അരിപ്പൊടിയും അച്ചാറും നിവ്യ വീടുകളിലും കടകളിലും കയറിയിറങ്ങി വിറ്റാണ് ആരംഭം. ആവശ്യക്കാർ വർദ്ധിക്കാൻ തുടങ്ങിയപ്പോൾ അമ്മയ്ക്ക് വിറകടുപ്പിൽ പൊടി വറക്കുന്നത് ബുദ്ധിമുട്ടായി. പൊടി വറുക്കുന്ന ഒരു മെഷീൻ വാങ്ങുവാനുള്ളപണം കണ്ടെത്തുക ആ സാഹചര്യത്തിൽ ദുഷ്‌കരം തന്നെയായിരുന്നു. നിവ്യയുടെ സുഹൃത്ത് സുനിലും ബന്ധു ദീപുവുമാണ് അന്ന് പണം നൽകി സഹായിക്കാൻ തയ്യാറായത്. അതായിരുന്നു തുടക്കം. തൊണൂറായിരം രൂപയ്ക്ക് ഒരു മെഷീൻ വാങ്ങി. പിന്നെ രാപകലില്ലാതെ അദ്ധ്വാനം. പിന്നീടാണ് വട്ടേപ്പത്തിലേക്ക് തിരിയുന്നത്. അമ്മയിൽ നിന്നും വട്ടേപ്പത്തിന്റെ കൂട്ട് ചോദിച്ച് മനസ്സിലാക്കി ആദ്യം പത്തോ പതിനഞ്ചോ വട്ടേപ്പം ഒരു ദിവസം ഉണ്ടാക്കി കടകളിൽ കൊടുക്കാൻ തുടങ്ങി. ആവശ്യക്കാർ ഏറെയാണെന്ന് മനസ്സിലായപ്പോൾ, ഒറ്റ തവണ 450 വട്ടേപ്പം ഉണ്ടാക്കാൻ പറ്റുന്ന വലിയ സ്റ്റീമർ വാങ്ങി. എല്ലാറ്റിനും ലോൺ തന്നെയായിരുന്നു ആശ്രയം. അമ്മാസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം മനസ്സിലാക്കിയ
വരെല്ലാം അവ തെരഞ്ഞെടുക്കുന്നുണ്ടെന്ന് ഈ സംരംഭക പറയുന്നു. ഇന്ന് പല കടകളിലും സൂപ്പർ മാർക്കറ്റുകളിലും അമ്മാസ് വട്ടേപ്പവും കിണ്ണത്തപ്പവും അന്വേഷിച്ചെത്തുന്നവരുമുണ്ട്.
പത്തൊമ്പതാം വയസ്സിൽ വിവാഹിതയായി ഭർതൃ വീട്ടിലെത്തിയ നിവ്യയ്ക്ക് ആദ്യ നാലു വർഷം സ്വപ്ന തുല്യം തന്നെയായിരുന്നു ജീതം. വീട്, കാറ്, ഭർത്താവിന് നല്ല ബിസിനസ്സ്, സ്‌നേഹ നിധിയായ അമ്മ. ഏഴ് മണിയ്ക്ക് അലാം അടിയ്ക്കുമ്പോൾ അത് ഓഫാക്കി പകലിനെ രാത്രിയാക്കി വീണ്ടും ഉറങ്ങാൻ ശ്രമിക്കുമായിരുന്നുവെന്ന് നിവ്യ ഓർക്കുന്നു. പക്ഷേ ബിസിനസും സന്തോഷവും അധിക കാലം നീണ്ടുനിന്നില്ല. സുഹൃത്തിന്റെ ചതിയിൽപ്പെട്ട് ഭർത്താവിന്റെ ബിസിനസുകളെല്ലാം തുടർച്ചയായി തകർന്നു. സ്വർണാഭരണ നിർമ്മാണവും കാറുകളുടെ കച്ചവടവും ഭൂമി കച്ചവടവുമെല്ലാം നഷ്ടത്തിലായി. വിൽപ്പനക്ക് വാങ്ങിയ ഭൂമിയ്ക്ക് ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും മറ്റു പല കാരണങ്ങൾ പറഞ്ഞ് സുഹൃത്തിന്റെ പേരിലായിരുന്നു രജിസ്റ്റർ ചെയ്തത്. തട്ടിപ്പുക്കാരനായ സുഹൃത്ത് മൂങ്ങിയതോടെ പൊലീസിനെ സമീപിച്ചു. അപ്പോഴാണ് അയാൾ നിരവധിപേർക്ക് പണം നൽകാനുണ്ടെന്ന് വ്യക്തമാകുന്നത്. അരക്കോടിയിലേറെ കട ബാധ്യതയായി. ആത്മഹത്യയല്ലാതെ മുന്നിൽ വേറെയൊരു വഴിയും ഉണ്ടായിരുന്നില്ല. ആത്മഹത്യയെന്ന ഭർത്താവ് ബിജുവിന്റെ തീരുമാനം നിവ്യയും ശരിവെയ്ക്കുകയായിരുന്നു. പണം കൊടുക്കാനുള്ളവർ വീടിനു പുറത്തു നിന്നു ബഹളം വെയ്ക്കുമ്പോൾ കരയാനല്ലാതെ അന്ന് ഒന്നും അറിയുമായിരുന്നില്ല.
ഇന്നിപ്പോൾ തൃശൂർ അരണാട്ടുകരയിലുള്ള നിവ്യയുടെ വീടിനോട് ചേർന്ന പലഹാര നിർമ്മാണ യൂണിറ്റിലെ ജോലികൾ ആരംഭിക്കുന്നത് പുലർച്ചെ ഒന്നര മുതലാണ്. പുലരികളെ വിയർപ്പണിഞ്ഞ് വരവേൽക്കുകയാണ് ഈ വനിതാ സംരംഭക. ഒരു ദിവസം ഏകദേശം 1000 വട്ടേപ്പവും 500 കിണ്ണത്തപ്പവുമാണ് നിവ്യയുടെ അടുക്കളയിൽ വേവുന്നത്. ജില്ലയിലെ ചെറുതും വലുതുമായ അമ്പതിൽ പരം കടകളിൽ ഇവ വിറ്റഴിക്കുന്നുണ്ട്. ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് വീടുകളിലും പലഹാരങ്ങൾ എത്തിച്ചു നൽകും. ഇതിനു പുറമെ അരിപ്പൊടിയും, അച്ചാറും, അവലോസ് പൊടിയുമെല്ലാം ആവശ്യക്കാരുണ്ടെങ്കിൽ വീട്ടിലെത്തിച്ചു നൽകും. ഉത്പാദനത്തിൽ സഹായിക്കാൻ ഭർത്താവിനെ കൂടാതെ രണ്ടു ജോലിക്കാരും അമ്മാസ് ഉത്പന്നങ്ങൾ വാഹനത്തിൽ കടകളിലെത്തിക്കാൻ ഒരു ജീവനക്കാരനുമുണ്ട്. എന്നാൽ എല്ലാറ്റിന്റെയും നിയന്ത്രണവും പ്രധാന പാചകക്കാരിയും നിവ്യ തന്നെ.
വട്ടേപ്പത്തിനും കിണ്ണത്തപ്പത്തിനും ഉപയോഗിക്കുന്ന അരി പൊടിച്ചെടുക്കുന്നതും വറുക്കുന്നതുമെല്ലാം നിവ്യ തന്നെയാണ്. ഒരു ദിവസം ഇവിടെ ഏകദേശം 50 കിലോയ്ക്കടുത്ത് അരി ഉപയോഗിക്കുന്നുണ്ട്. മുപ്പത് കിലോ അരിപ്പൊടി കൊണ്ട് ആയിരം വട്ടേപ്പം ഉണ്ടാക്കാം. അതുപ്പോലെ തന്നെ പത്തു കിലോ അരിപ്പൊടിയിൽ 400 കിണ്ണത്തപ്പവും ഉണ്ടാക്കാം. ഇതെല്ലാം എന്നും തൃശൂർ നഗരത്തിലും ചുറ്റുപ്പാടുമുള്ള സൂപ്പർമാർക്കറ്റുകളിലും കടകളിലും വിതരണം ചെയ്യുന്നു. എന്നാൽ ഉത്സവ സീസണുകളിൽ 50 കിലോ എന്നത് നാലിരട്ടിയിലേറെയാകാം. അരിപ്പൊടിയ്ക്കും വട്ടേപ്പത്തിനും നല്ല വിപണിയുണ്ട്. കള്ള് തന്നെയാണ് വട്ടേപ്പത്തിന് ഉപയോഗിക്കുന്നത്. സാധാരണ ദിവസങ്ങളിൽ ഏകദേശം മൂന്ന് ലിറ്റർ കള്ള് ഉപയോഗിക്കാറുണ്ടെന്ന് പറയുന്നു. പായ്ക്ക് ചെയ്ത വട്ടേപ്പം രണ്ട് ദിവസം വരെ കേടുകൂടാതിരിയ്ക്കും. കിണ്ണത്തപ്പത്തിൽ നാളികേര പാൽ ചേർക്കുന്നതിനാൽ ഒരു ദിവസത്തിൽ കൂടുതൽ നല്ല രീതിയിൽ സൂക്ഷിക്കാനാവില്ല. ഒന്നിലും ശരീരത്തിന് ദോഷമുണ്ടാക്കുന്ന തരത്തിലുള്ള ഒരു വസ്തുവും ചേർക്കാറില്ല. വട്ടേപ്പത്തിൽ കള്ളിനു പകരം വില കുറവിൽ ലഭിക്കുന്ന വസ്തുക്കൾ ഉൾപ്പെടുത്തിയാൽ ഉപഭോക്താക്കളും കടക്കാരും എളുപ്പം തിരിച്ചറിയും. മാത്രമല്ല അവ രുചിയോ ഗുണമോ നൽകുകയുമില്ല. വിൽപ്പനയ്ക്കാണെങ്കിലും നൂറു ശതമാനം ആത്മാർത്ഥമായാണ് എല്ലാ പലഹാരങ്ങളും ഉണ്ടാക്കുന്നത്. മാത്രമല്ല, ഗുണമുള്ള ഉത്പന്നങ്ങൾക്ക് ആവശ്യക്കാരും ഏറുമെന്നാണ് ഇത്രക്കാലത്തെ അനുഭവവും. നല്ലതുണ്ടാക്കിയാൽ ബിസിനസ്സും നല്ല നിലയിലാകുമെന്ന് നിവ്യ സാക്ഷ്യപ്പെടുത്തുന്നു. പുട്ടുപൊടി, അവലോസ്‌പ്പൊടി, അട, കൊഴുക്കട്ട, വെള്ളേപ്പം, പത്തിരി, നൂലപ്പം, ഇഡ്ഢലി, അച്ചപ്പം, ഉണ്ണിയപ്പം, കഴലപ്പം, അച്ചാറുകൾ ഇവയെല്ലാം ആവശ്യാനുസരണം വീടുകളിലും എത്തിച്ചു നൽകും.
സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം കൂട്ട ആത്മഹത്യകളെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ വായിക്കുമ്പോൾ പത്തു വർഷം പിറകിലേയ്ക്ക് പോയിമനസ്സ് പിടയാറുണ്ടെങ്കിലും ഒരു കുഞ്ഞുവാക്കിൽ നിന്നും ജീവിതം തിരിച്ചു പിടിച്ച സംതൃപ്തിയാണ് നിവ്യയ്ക്ക്. മുഴുവൻ ബാദ്ധ്യതകളും അവസാനിപ്പിക്കാനായിട്ടില്ലെങ്കിലും 3 വർഷംകൊണ്ട് എല്ലാം തീർക്കാമെന്ന ശുഭാപ്തിവിശ്വാസമുണ്ട്. മകളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ സഹായിച്ചതിനാൽ നിവ്യയുടെ മാതാപിതാക്കൾക്ക് സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ടിരുന്നു. ഉടനെ അവർക്ക് ഒരു വീടുണ്ടാക്കി കൊടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് നിവ്യ. ബിസിനസ്സ് എല്ലാ അർത്ഥത്തിലും ലാഭകരമാണ്. അദ്ധ്വാനിക്കാനുള്ള മനസ്സുള്ളതിനാൽ ഒന്നിനെക്കുറിച്ചും വലിയ ആശങ്കകളില്ല. മക്കളായ ഒമ്പതാം ക്ലാസ്സുകാരി ദേവനന്ദയും ഏഴാം ക്ലാസ്സുകാരി കൃഷ്ണനന്ദയും ഒഴിവു ദിവസങ്ങളിൽ അമ്മക്ക് സഹായത്തിനെത്താറുണ്ട്. അമ്മ എല്ലാറ്റിനും ഉപദേശങ്ങളും നിർദേശങ്ങളും നൽകി ഒപ്പമുണ്ടെങ്കിലും കഠിനമായ ഇത്തരം ജോലികളിൽ നിന്നും മാറി നിൽക്കുകയാണ്.
ലോൺ നൽകി സഹായിച്ച ബാങ്കുകൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ്സെടുക്കാൻ നിരവധി തവണ നിവ്യ പോയിട്ടുണ്ട്. പുതിയ സംരംഭകരോടെല്ലാം എന്നും പറയാറുള്ളത്, സ്വന്തം പ്രതിസന്ധികളിൽ മാത്രം ഫോക്കസ് ചെയ്യാതെ ലക്ഷ്യത്തിലെത്താൻ പ്രയത്‌നിക്കുക. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള മാർഗമാണ്. നമ്മുടെ മനോഭാവങ്ങളാണ് എങ്ങിനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത്.